ബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം; ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് നടപടി.

ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും ഉയര്‍ന്ന നിരക്ക് തുടരാവുന്നതാണ്.സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിര്‍ദേശിച്ചു. നിരക്കുവര്‍ധന സംബന്ധിച്ച സമിതി റിപ്പോര്‍ട്ടില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. നികുതി പൂര്‍ണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചതോടെ നിരക്ക് വര്‍ധന പിന്‍വലിക്കുകായായിരുന്നു.
നിലവിലെ സ്ഥിതിയില്‍ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡിനെ തുടര്‍ന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വര്‍ധിക്കും. നിലവില്‍ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വര്‍ധിക്കും. വിദ്യാര്‍ഥികളടക്കം ബസ് ചാര്‍ജില്‍ ഇളവുള്ളവര്‍ നിരക്കിന്റെ പകുതി നല്‍കണം

Top