ഇനി അമ്മയോടൊപ്പം അന്ത്യവിശ്രമം; പി ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്തു

ഇടുക്കി: ആഗ്രഹം പോലെ തന്നെ പി ടി തോമസിന് അമ്മയോടൊപ്പം അന്ത്യവിശ്രമം. നൂറു കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പി.ടി യുടെ ചിതാഭസ്മം ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്തു.

പി ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുളള സ്മൃതി യാത്ര കൊച്ചി പാലാരിവട്ടത്തെ വീട്ടില്‍ നിന്നാണ് തുടങ്ങിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സാന്നിധ്യത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍ ചിതാഭസ്മം ഏറ്റുവാങ്ങി. ഉച്ചയോടെ നേര്യമംഗലത്ത് വച്ച് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങി. നിരവധി സ്ഥലങ്ങളില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രിയപ്പെട്ട പി ടിക്ക് ആദരമര്‍പ്പിച്ചു.

തുടര്‍ന്ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിലെ പിടി തോമസിന്റെ അമ്മയുടെ കല്ലറയില്‍ ചിതാഭസ്മം അടക്കം ചെയ്തു. പിടി തോമസിന്റെ അന്ത്യാഭിലാഷം അനുസരിച്ചായിരുന്നു ഇത്. ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതുജനങ്ങള്‍ക്ക് ആദരം അര്‍പ്പിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി.

ചിതാഭസ്മം അമ്മയുടെ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് ഇടുക്കി രൂപത മാര്‍ഗ നിര്‍ദേശം നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എ മാരായ കെ ബാബു, മാത്യു കുഴല്‍ നാടന്‍, ഡിസിസി പ്രസിഡന്റ് സിപി മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി എസ് അശോകന്‍ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം ഉപ്പുതോട്ടില്‍ പി.ടി സ്മൃതി സംഗമം നടന്നു.

Top