കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ വീട്ടില്‍ മോഷണം

കൊച്ചി: കളമശ്ശേരിയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ വീട്ടില്‍ മോഷണം നടന്നു. കള്ളനെ പൊലീസ് പിടികൂടി. എളംകുളം ബോസ് നഗര്‍ പറയന്തറ ജോര്‍ജ് പ്രിന്‍സ് ആണ് പിടിയിലായത്.പിടിയിലായ കള്ളനും യഹോവയുടെ സാക്ഷിയാണെന്ന് പൊലീസ് പറയുന്നു. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എറണാകുളം നോര്‍ത്ത് അയ്യപ്പന്‍ കാവിലെ തങ്കം ജെയിംസിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. 27.5 പവന്‍ സ്വര്‍ണം, രണ്ടര ലക്ഷം രൂപയുടെ ഡയമന്‍ഡ് ആഭരണം എന്നിവയാണ് കവര്‍ച്ച നടത്തിയത്. പ്രതിയുടെ പക്കല്‍ നിന്നും മോഷ്ടിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തുവെന്നാണ് വിവരം. ഇന്നലെ രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രിന്‍സ് കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിച്ചു. വീടിനകത്ത് കയറിയ പ്രതി കിടപ്പുമുറിയിലെ അലമാരകള്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.

തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് വിവരം. തങ്കം ജെയിംസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 24 മണിക്കൂറിനകം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

Top