കൊച്ചി കൂത്താട്ടുകുളത്ത് ‘ജല്ലിക്കട്ട്’ ; സിനിമയല്ലിത് യാഥാര്‍ത്ഥ്യം

കൊച്ചി : എറണാകുളം കൂത്താട്ടുകുളത്ത് കയറുപൊട്ടിച്ചോടിയ പോത്ത് ഒരു നാടിനെയൊന്നാകെ ഉറക്കം കെടുത്തി. കൂത്താട്ടുകുളം ഇടയാര്‍ നിവാസികളെ മണിക്കൂറുകള്‍ മുള്‍മുനയിലാക്കികൊണ്ടായിരുന്നു ഈ പോത്തിന്റെ നെട്ടോട്ടം.

ഇടയാറിലെ മീറ്റ് പ്രൊഡക്റ്റസ് ഓഫ് ഇന്ത്യയുടെ കശാപ്പ് ശാലയിലെത്തിച്ച പോത്താണ് ജീവനക്കാരെ വെട്ടിച്ച് കയറുപൊട്ടിച്ചോടിയത്. പിന്നീട് നാട്ടുകാര്‍ മുഴുവന്‍ പോത്തിന് പിന്നാലെയായി. ഇടയാര്‍ കവലയില്‍ നിന്നോടി മുത്തുപൊതിക്കല്‍ മലയിലേയ്ക്ക് ഓടിയ പോത്ത് റബര്‍ തോട്ടത്തില്‍ നിലയുറപ്പിച്ചു.

പരിഭ്രാന്തരായ ജനങ്ങള്‍ നഗരസഭയെ വിവരമറിയച്ചതോടെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ഇവര്‍ പോത്തിനെ പിടിക്കാന്‍ മലകയറിയതോടെ പോത്ത് വീണ്ടും കവലയിലേക്കോടി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ പോത്തിനെ പിടികൂടി.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് തിയേറ്ററില്‍ കയ്യടി നേടി മുന്നോട്ടുപോവുകയാണ്. ഒരു ഗ്രാമത്തില്‍ കശാപ്പിനെത്തിച്ച പോത്ത് കയറുപൊട്ടിച്ചോടുകയും അതിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരുകൂട്ടം ആളുകളുടെയും കഥയാണ് ജല്ലിക്കട്ട് പറയുന്നത്. എന്നാല്‍ സമാന സംഭവം യഥാര്‍ത്ഥ്യമായി ഭവിച്ചതിന്റെ കൗതുകത്തിലാണ് ഒരു ഗ്രാമം.

Top