ഹരിയാനയിലെ കെട്ടിടം പൊളിക്കല്‍; അതിരൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി

ചണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലെ കെട്ടിടം പൊളിക്കല്‍ സംഭവത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്നത്തിന്റെ മറവില്‍ പ്രത്യേകസമുദായത്തിന്റെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്നത് അംഗീകരിക്കാനാകില്ല. നിയമം പാലിക്കാതെ കെട്ടിടം പൊളിക്കുന്നു. ഇതിന് ക്രമസമാധാന പ്രശ്‌നം തന്ത്രപരമായി ഉപയോഗിയുന്നു എന്നും കോടതി പറഞ്ഞു.

ഹരിയാനയിലെ നൂഹില്‍ വിഎച്ച്പിയും ബജ്രംഗ്ദളും ചേര്‍ന്ന് സംഘടിപ്പിച്ച പദയാത്രക്ക് നേരെ കല്ലെറിഞ്ഞവര്‍ കയറിയിരുന്നതായി കരുതപ്പെടുന്ന കെട്ടിടമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. മൂന്ന് നിലയുള്ള ഹോട്ടല്‍ കെട്ടിടമാണ് ഹരിയാന സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചത്.

ഞായറാഴ്ച നൂഹ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 94 സ്ഥിരമായ നിര്‍മ്മിതികളും 212 താല്‍ക്കാലിക നിര്‍മ്മിതികളും സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. തദ്ദേശീയരായ ആളുകളുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. നിലവില്‍ പൊളിച്ച് നീക്കിയ കെട്ടിടങ്ങളില്‍ നിന്ന് കല്ലേറുണ്ടായെന്ന് പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

Top