തിരുവനന്തപുരം: ബഫർസോൺ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹരജിയിൽ കുടിയേറ്റക്കാരെ കൈയേറ്റക്കാരായി ചിത്രീകരിച്ചെന്ന് പ്രതിപക്ഷം. സർക്കാരിന്റേത് പരിസ്ഥിതി അഭയാർഥികളെ സൃഷ്ടിക്കുന്ന സമീപനമാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
മാത്യു കുഴൽനാടൻ എം.എൽ.എയാണ് സർക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിശ്ചയിച്ച ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹരജിക്കെതിരെയാണ് പ്രതിപക്ഷ വിമർശനം.
2019ലെ ഉത്തരവ് റദ്ദാക്കാതെ സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത് സുപ്രിംകോടതിയിൽ തിരിച്ചടിക്ക് ഇടയാക്കും എന്ന വാദത്തിലുറച്ചുനിന്നാണ് പ്രതിപക്ഷം നിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. വനഭൂമി കൈയേറിയവർക്ക് പട്ടയം നൽകേണ്ട സ്ഥിതിയിലേക്ക് സർക്കാർ എത്തിയെന്ന് പുനഃപരിശോധനാ ഹരജിയിൽ പറയുന്നുണ്ടെന്ന് മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഇത് കുടിയേറ്റക്കാരെ അപമാനിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.