ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കില്ല: വനംമന്ത്രി 

കോഴിക്കോട്: ബഫര്‍സോണിലെ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടില്‍ അപാകതകളുണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ല. സര്‍വേ നടത്തിയത് സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനാണ്. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തിയ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക.

ജനവാസമേഖലയെ ബഫര്‍സോണായി പ്രഖ്യാപിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബിഷപ്പ് തെറ്റിദ്ധരിച്ചു. ആവശ്യമെങ്കില്‍ ഫീല്‍ഡ് സര്‍വേ നടത്തും. ബോധപൂര്‍വ്വം സംശയം ജനിപ്പിച്ചു കൊണ്ടിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തില്‍ നിന്നും പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

അവ്യക്തമായ മാപ്പു നോക്കി സാധാരണക്കാരന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. തികച്ചും ന്യായമായ കാര്യമാണത്. അതു മനസ്സില്‍ കണ്ടുകൊണ്ടാണ് ബിഷപ്പ് ആവശ്യപ്പെട്ടതുപോലെ പഞ്ചായത്തുകളുടെ സഹകരണം തേടാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്തുകളില്‍ വരുന്ന പരാതികളെല്ലാം പ്രാഥമികമായി പഞ്ചായത്തുകളെക്കൊണ്ടു തന്നെ പരിശോധിപ്പിക്കാം.

അത്തരത്തില്‍ പരിശോധിച്ച ശേഷം കമ്മീഷന് തീരുമാനമെടുക്കാം. ചിലര്‍ ആവശ്യപ്പെട്ടത് റവന്യൂ വകുപ്പിന്റെ സഹായം സ്വീകരിക്കണമെന്നാണ്. റവന്യൂ വകുപ്പിന്റെ സഹായം തേടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ റവന്യൂ വകുപ്പിന് രേഖാമൂലം കത്തു നല്‍കിയിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.

വനത്തോട് ചേർന്നുള്ള ഒരുകിലോമീറ്റർ ജനവാസ മേഖല ആണെന്ന് തെളിയിക്കൽ ആണ് ഉപഗ്രഹസർവേയുടെ ഉദ്ദേശ്യം. ജനവാസ മേഖല ഒരു കിലോമീറ്ററിൽ ഉണ്ടെന്നു തെളിയിക്കണമെങ്കിൽ അവിടെ എത്ര ജനങ്ങളുണ്ട്, സ്ഥാപനങ്ങൾ ഉണ്ട് എന്ന് തെളിയിക്കണം. വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ അത് ചൂണ്ടിക്കാണിയ്ക്കാൻ അവസരം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

ബഫർസോൺ പ്രശ്നത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസം കൂടി നീട്ടി. പരാതി സമർപ്പിക്കാൻ ഉള്ള തീയതിയും നീട്ടും. ഇതിൽ തീരുമാനം എടുക്കേണ്ടത് വിദഗ്ധ സമിതിയാണ്. ബഫര്‍ സോണ്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് അബദ്ധജഡിലമാണെന്നും, പിന്‍വലിക്കണമെന്നും താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടിരുന്നു.

Top