അനുവദി ലഭിച്ചിട്ടും ഇലക്ട്രിക്ക് ബസ് കേരളത്തിലെത്താന്‍ ഇനിയും കടമ്പകള്‍ ഏറെ

തിരുവനന്തപുരം: ഇത്തവണത്തെ ബജറ്റില്‍ ജനങ്ങള്‍ക്ക് കൗതുകമുണര്‍ത്തിയ കാര്യമായിരുന്നു ഇലക്ട്രിക്ക് ബസ് തലസ്ഥാനത്തെത്തുന്നു എന്നത്. എന്നാല്‍ ഉടനെയൊന്നും അത് സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാരണം അടുത്തൊന്നും ഒരു ബസു വാങ്ങുവാനുള്ള സാമ്പത്തിക ശേഷി കെഎസ്ആര്‍ടിസിക്ക് ഇല്ല. ബജറ്റില്‍ കോര്‍പ്പറേഷന് പ്രഖ്യാപിച്ചിട്ടുള്ള 1000 കോടി ബസു വാങ്ങാനായി വിനിയോഗിക്കില്ല. ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള തുകയും പെന്‍ഷനും ശമ്പളത്തിനായിരിക്കും വിനിയോഗിക്കുക.

കടമെടുത്തു ബസ് വാങ്ങാനും കഴിയില്ല. രണ്ടു വര്‍ഷത്തേക്ക് കടമെടുക്കില്ല എന്ന കരാറിലാണ് പൊതുമേഖല കണ്‍സോര്‍ഷ്യത്തില്‍ നിന്നും ഇതിനു മുമ്പ് വായിപ്പയെടുത്തത്. കരാര്‍ കാലവധി കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല ഇനിയും വായ്പയെടുത്താല്‍ തിരിച്ചടവും സാധ്യമായിരിക്കില്ല. ബസ് വാടകയ്‌ക്കെടുക്കാന്‍ ബസ് തൊഴിലാളി യൂണിയനുകള്‍ സമ്മതിക്കുകയുമില്ല.

വാടക ബസ് കരാറിന് നേതൃത്വം നല്‍കിയ കെഎസ്ആര്‍ടിസി മേധാവി ടോമിച്ചന്‍ തച്ചങ്കരി ആ സ്ഥാനത്തു നിന്നു ഒഴിയുയും ചെയ്തു. ഡ്രൈവര്‍ സഹിതം ബസ് വാടകയ്ക്ക് എടുക്കുന്ന വെറ്റ് ലീസ് സംവിധാനമാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ നിലവിലുള്ള ഡ്രൈവര്‍മാരെ അവഗണിച്ചു കൊണ്ടുള്ള ഈ നീക്കം തൊഴിലാളികള്‍ ഒന്നടങ്കം എതിര്‍ത്തിരുന്നു.

ഒരു ഘട്ടത്തില്‍ മന്ത്രി ശശീന്ദ്രന്‍ വരെ തീരുമാനത്തെ ഏതിര്‍ത്തിരുന്നു. സര്‍ക്കാരിന്റെ വൈദ്യുത വാഹന നയവുമായി ബന്ധപ്പെടുത്തിയാണ് തച്ചങ്കരി ഈ തീരുമാനത്തില്‍ എത്തിയത്. അതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു പ്രത്യേക അനുമതിയും ലഭിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഉള്ള എംഡിക്ക് ചെയര്‍മാന്‍ പദവി നല്‍കാത്തതിനാല്‍ ഭരണസമിതിയെ ഒഴിവാക്കി സര്‍ക്കാരിന് പദ്ധതി സമര്‍പ്പിക്കാനുമാവില്ല. ഈ പ്രശ്‌നങ്ങള്‍ ഒക്കെ അതിജീവിച്ച് കേരളത്തില്‍ ഇലക്ട്രിക്ക് ബസ് എത്താന്‍ ഇനിയും നമ്മള്‍ കാത്തിരിക്കേണ്ടി വരും.

Top