ബജറ്റ് അവതരണം ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയില്‍ ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതിനു ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. ചുമതലയേറ്റ് രണ്ട് ആഴ്ചയ്ക്കകം ബജറ്റ് അവതരിപ്പിക്കുക എന്ന അപൂര്‍വ ദൗത്യമാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന് കൈയ്യാളുന്നത്.

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന് ആദ്യബജറ്റ് തയ്യാറാക്കാന്‍ അന്നത്തെ ധനമന്ത്രി ടി എം തോമസ് ഐസക്കിന് 42 ദിവസം കിട്ടിയിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റിന്റെ ബദല്‍ ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണ, കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കലാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാറിന്റെ ഭരണ തുടര്‍ച്ചയായതിനാല്‍ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. വിപണിയെ ചലിപ്പിക്കാന്‍ ജനങ്ങളുടെ കൈയില്‍ പണം എത്തിക്കേണ്ടതുണ്ടെന്ന് ധനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം കൊണ്ടു തന്നെ ഇടതുമുന്നണിയുടെ പ്രകടപത്രികയുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപിടിച്ചായിരിക്കും ബജറ്റിലെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്.

എന്നാല്‍ കോവിഡിന്റെ രണ്ടാം വരവിലും വരാന്‍ പോകുന്ന മൂന്നാം തരംഗത്തെയും മുന്‍കൂട്ടി കണ്ട് ജനങ്ങളുടെ ആരോഗ്യപരമായ മേഖലകളില്‍ പ്രഥമ പരിഗണന നല്‍കുന്നത് പ്രതീക്ഷിക്കാം. കൊവിഡ് മൂലം പ്രതിസന്ധിയിലായ സമ്പദ്ഘടനയുടെ വീണ്ടെടുപ്പിനും ഊന്നല്‍ വര്‍ധിക്കാം. കൂടാതെ ഈ സാഹചര്യത്തില്‍ അടങ്കലില്‍ ഗണ്യമായ വര്‍ധന ആവശ്യമാകും. ജീവനോപാധി നിലച്ചവര്‍ക്കായി ക്ഷേമാനുകൂല്യങ്ങളും സഹായങ്ങളും തുടരേണ്ടതുണ്ട്. സമ്പദ്ഘടനയുടെ ഉത്തേജനത്തിനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.

Top