ബജറ്റ് സെഷനില്‍ ക്രിപ്‌റ്റോ കറന്‍സി നിരോധനം ഉള്‍പ്പെടെ 20 ബില്ലുകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സെഷനില്‍ 20 ബില്ലുകള്‍ അവതരിപ്പിക്കും.ക്രിപ്റ്റോകറന്‍സി നിരോധനം ഉള്‍പ്പടെയുള്ള ബില്ലുകളാണ് ഇതിലുള്ളത്. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് അതോറിറ്റി ഭേദഗതി ബില്‍, നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ബില്‍, മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഭേദഗതി ബില്‍, ഇലക്ട്രിസിറ്റി ഭേദഗതി ബില്ല്, ക്രിപ്റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ തുടങ്ങിയവയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക.

സ്വകാര്യ ക്രിപ്റ്റോ കറന്‍സികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്റ്റോകറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഡിജിറ്റല്‍ കറന്‍സി ബില്‍ കൊണ്ടുവരുന്നത്. റിസര്‍വ് ബാങ്കുതന്നെ ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ക്രിപ്റ്റോകറന്‍സി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലില്‍ ചില ഇളവുകളുമുണ്ടാകും.

അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ടാണ് നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിങ് ഇന്‍ഫ്രസ്ട്രക്ടചര്‍ ആന്‍ഡ് ഡെവലപ്മെന്റ് ബില്‍ കൊണ്ടുവരുന്നത്. വൈദ്യുതി വിതരണ മേഖലയില്‍ മത്സരാധിഷ്ഠിത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന് രൂപം നല്‍കിയിട്ടുള്ളത്. അതോടൊപ്പം ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. നിരോധനം വരുന്നതോടെ ബിറ്റ്കോയിന്‍, ഇഥര്‍, റിപ്പിള്‍ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ക്കൊന്നും രാജ്യത്ത് ഇടപാട് നടത്താനാവില്ല.

 

Top