കൊവിഡിലും കേരളത്തിന്റെ വികസനക്കുതിപ്പിന് ഉറപ്പ് നല്‍കുന്ന ബജറ്റ്: മുന്‍ ധനമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും കേരളത്തിന്റെ വികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും എന്നതിന് ആത്മവിശ്വാസം പകരുന്ന ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്.

ജനുവരിയില്‍ 2021-22ല്‍ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ഏറെ വിമര്‍ശനമുന്നയിച്ചിരുന്നു. കേരളത്തെ കടക്കെണിയിലേക്ക് കൊണ്ടുപോകുന്നുവെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇന്ന് പ്രതിപക്ഷനേതാവില്‍ നിന്നും അത്തരം വിമര്‍ശനമൊന്നുമുണ്ടായില്ല. ഈ ഘട്ടത്തില്‍ കടമല്ല, ജനങ്ങളെ സഹായിക്കുന്നതിന് പണം കണ്ടെത്തുകയാണ് പ്രധാന്യമെന്നും ഐസക് പറഞ്ഞു.

പെന്‍ഷന്‍ കുടിശികയാക്കിയവരാണ് യുഡിഎഫ്. അത് തീര്‍ത്തത് എല്‍ഡിഎഫാണ്. ഏത് വിധത്തിലും ജനത്തിന്റെ കയ്യില്‍ പണം എത്തിക്കുക എന്നതാണ് കാണുന്നത്. മഹാമാരിക്കിടയിലും കേരളത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുന്ന നവീനമായ പദ്ധതികളും ബജറ്റിലുണ്ട്.

വീടിനുള്ളിലിരുന്ന് ഡിജിറ്റല്‍ ജോലികള്‍ ചെയ്ത് കൂടുതല്‍ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതി ശ്രദ്ദേയമാണ്. പ്രതിസന്ധികാലത്തും കേരളം വളര്‍ച്ചയുടെ കുതിപ്പിലേക്ക് നീങ്ങും എന്നതിനുള്ള ഉറപ്പാണ് ഈ ബജറ്റെന്നും ഐസക് പറഞ്ഞു.

Top