ബാങ്കുകള്‍ അടച്ചുപൂട്ടുന്ന ഘട്ടത്തില്‍ ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് തുക നിലവിലെ 1 ലക്ഷത്തില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം.
‘ഷെഡ്യൂള്‍ ചെയ്ത കൊമേഴ്‌സ്യല്‍ ബാങ്കുകളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ കൃത്യമായ ഘടകങ്ങള്‍ നിലവിലുണ്ട്. നിക്ഷേപകരുടെ സമ്പാദ്യം പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് നല്‍കുകയാണ്’, 2020-21 ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
പഞ്ചാബ് & മഹാരാഷ്ട്ര കോഓപ്പറേറ്റീവ് ബാങ്കിന്റെ തകര്‍ച്ചയോടെയാണ് ഈ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്. പിഎംസി ബാങ്ക് തകര്‍ന്നതോടെ ഉപഭോക്താക്കളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് വിലക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വന്നിരുന്നു. വീഴ്ച വരുത്തിയ കോഓപ്പറേറ്റീവ് ബാങ്കുകളുടെപേരില്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ്, ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ എന്നിവയില്‍ 14,100 കോടി രൂപയുടെ അവകാശമാണ് ഉയര്‍ന്നതെന്ന് റിസര്‍വ്വ് ബാങ്ക് സാമ്പത്തിക സുസ്ഥിരത റിപ്പോര്‍ട്ട് വ്യക്തമാക്കി.
1993 മുതല്‍ 1 ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് കവറായി നല്‍കുന്നത്. ബാങ്ക് നിര്‍ത്തലാക്കുമ്പോണ് ഈ തുക നല്‍കേണ്ടത്. ഇതിനിടെ എല്‍ഐസിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുമെന്ന പ്രഖ്യാപനവും ധനമന്ത്രി നടത്തി.