ന്യൂഡല്‍ഹി: ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്ന ആറ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.
ഹെലികോപ്ടര്‍ തകര്‍ന്നത് സാങ്കേതിക തകരാറ് മൂലമല്ലെന്നും ഇന്ത്യന്‍ സേനയുടെ തന്നെ ഒരു പിഴവാണ് അപകടം വരുത്തിവെച്ചതെന്നുമാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണം നടത്തിവരികയാണ്. ശ്രീനഗറിന് സമീപത്തെ ബഡ്ഗാമിലാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. ഈ അപകടം സംഭവിച്ചത് ഇന്ത്യന്‍ സേനയുടെ തന്നെ വെടിയേറ്റാണെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ദി ഇക്കണോമിക് ടൈംസാണ് ഇതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
പാക്ക് പോര് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയപ്പോള് അവയെ തുരത്താന്‍ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ഒപ്പം ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രദേശങ്ങളിലെയും വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു. അതിര്‍ത്തി ലംഘിച്ചെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയില്‍ അബദ്ധത്തില്‍ തെറ്റിദ്ധരിച്ചാകാം ഹെലികോപ്ടറിന് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എം.ഐ17 വി5 എന്ന ഹെലികോപ്ടറാണ് ബുദ്ഗാമില്‍ ഫെബ്രുവരി 27ന് തകര്‍ന്നു വീണത്. അതിര്‍ത്തി ലംഘനം നടന്ന രാവിലെ പത്ത് മണിക്കും പത്തരക്കുമിടയിലായിരുന്നു ഹെലികോപ്ടര്‍ തകര്‍ന്ന് വീണത്. വിമാനത്തിലെ ആറ് ഉദ്യോഗസ്ഥരും മരണപ്പെട്ടിരുന്നു. സാങ്കേതിക തകരാര്‍ മൂലം എം.ഐ17 വി5 തകരാന്‍ സാദ്ധ്യത കുറവാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നാണ് എം.ഐ17 വി5.