ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ എറ്റവുമധികം ബാങ്ക് നിക്ഷേപം ബിഎസ്പിയ്ക്ക്

bsp-leader-mayavathi

ന്യൂഡല്‍ഹി: രാഷ്ട്രിയ പാര്‍ട്ടികളില്‍ എറ്റവും കൂടുതല്‍ ബാങ്ക് സമ്പാദ്യം ബിഎസ്പിയ്ക്കെന്ന് റിപ്പോര്‍ട്ട്. 8 അക്കൗണ്ടുകളിലായി 669 കോടി രൂപ നിക്ഷേപം ഉണ്ടെന്ന് ബി.എസ്.പി തിരഞ്ഞെടുപ്പ് കമ്മിഷന് സത്യവാങ് മൂലം നല്‍കി. രണ്ടാം സ്ഥാനത്തുള്ള എസ്പി യുടെ ബാങ്ക് നിക്ഷേപം 471 കോടിയാണ്. കോണ്‍ഗ്രസ്സിന് 196 കോടിയും ബിജെപിയ്ക്ക് 82 കോടിയും സിപിഎമ്മിന് 3 കോടിയും ആണ് ബാങ്ക് നിക്ഷേപം.

ഡല്‍ഹിയിലും പരിസരത്തും ഉള്ള എട്ട് ദേശാസാല്‍കൃത ബാങ്കുകളിലാണ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ബാങ്കിംഗ് അക്കൗണ്ടുകള്‍. 2019 ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ദേശിയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്. 669 കോടിയുടെ ബാങ്ക് നിക്ഷേപത്തിന് പുറമേ 95.54 ലക്ഷം രൂപ പണമായി ബിഎസ്പി സൂക്ഷിച്ചിരിയ്ക്കുന്നു. വരവുമായ് താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന വളരെ കുറവാണ് ബിജെപി നിക്ഷേപം.

ആദായ നികുതി കണക്ക് പ്രകാരം 1,027 കോടിയായിരുന്നു 2018 ലെ ബി.ജെ.പിയ്ക്ക് സംഭാവനയായി കിട്ടിയത്. ലഭിച്ച സംഭാവനയില്‍ 758 കോടിയും ചിലവാക്കിയതായാണ് ബിജെപിയുടെ വിശദീകരണം. ഇലക്ടറല്‍ ബോണ്ട് വഴി 2018 ല്‍ പണം സ്വീകരിച്ച രാഷ്ട്രിയ പാര്‍ട്ടി ബി.ജെ.പി മാത്രമാണ്. 210 കോടി രൂപ പാര്‍ട്ടി 2018 ല്‍ കൈപറ്റി. പ്രാദേശിക പാര്‍ട്ടികളില്‍ ബാങ്ക് സമ്പാദ്യത്തില്‍ മുന്നില്‍ തെലുങ്ക് ദേശം പാര്‍ട്ടിയാണ്. 107 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയുടെ സമ്പാദ്യം. ആം ആദ്മി പാര്‍ട്ടിയ്ക്ക് 3 കോടിരൂപ പ്രഖ്യാപിത ബാങ്ക് നിക്ഷേപമാണുള്ളത്.

Top