ആക്റ്റിവിസ്റ്റ് രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് പുറത്താക്കി

കൊച്ചി: ആക്റ്റിവിസ്റ്റ് രഹന ഫാത്തിമയെ ബിഎസ്എന്‍എല്‍ ജോലിയില്‍ നിന്ന് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പിരിച്ചു വിട്ടു. രഹ്ന തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്. കോടതിയുടെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പോയതിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടലെന്ന് രഹ്ന ഫാത്തിമ ആരോപിച്ചു.

15 വര്‍ഷ സര്‍വീസും 2 തവണ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും ഉള്ള തന്നെ സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടാല്‍, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവര്‍ഷം നടപടികള്‍ നീട്ടി ക്കൊണ്ടുപോയതെന്നും ജൂനിയര്‍ എന്‍ജിനിയര്‍ ആയുള്ള റിസള്‍ട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.

തനിക്കൊപ്പം നില്‍ക്കാന്‍ എംപ്ലോയീസ് യൂണിയന്‍ പോലും തയ്യാറാകുന്നില്ലെന്നും രഹന പോസ്റ്റില്‍ കുറിക്കുന്നു. അതുപോലെ തന്നെ ബിഎസ്എന്‍എല്‍ ജിയോയുമായി 15 വര്‍ഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹന ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരിക്കുമെന്ന സൂചന നല്‍കിയാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഫേയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലും ഇവര്‍ക്കെതിരെ ബിഎസ്എന്‍എല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ 18 മാസത്തോളമായി ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. തുടര്‍ നടപടിയായാണ് പിരിച്ചുവിടല്‍ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹനയെ പൊലീസ് അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

Top