BSF in talks with RBI to train jawans to identify fake notes

കൊല്‍ക്കത്ത: അതിര്‍ത്തിയില്‍ രണ്ടായിരം രൂപയുടെ കള്ളനോട്ട് വ്യാപകമായതോടെ യഥാര്‍ഥ നോട്ടും കള്ളനോട്ടും തിരിച്ചറിയാന്‍ ജവാന്മാര്‍ക്ക് ബി.എസ്.എഫ് പരിശീലനം നല്‍കുന്നു.

റിസര്‍വ് ബാങ്ക് അധികൃതരുമായി ജവാന്‍മാര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യം ചര്‍ച്ചചെയ്ത് വരികയാണെന്ന് ബി.എസ്.എഫ് അറിയിച്ചു.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയാണ് ഏറ്റവും കൂടുതല്‍ കള്ളനോട്ട് രാജ്യത്ത് എത്തുന്നതെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

നിരവധി സുരക്ഷാ പ്രത്യേകതകളുള്ളതാണ് പുതിയ രണ്ടായിരം രൂപ നോട്ട്. പുതിയ നോട്ടില്‍ 17 പ്രത്യേകതകളുണ്ട്. എന്നാല്‍ ഇതിനോടകം ഇതിന്റെ പകുതി സവിശേഷതകള്‍ അതുപോലെ ചേര്‍ത്തിട്ടുള്ള വ്യാജനോട്ടുകളാണ് വിപണിയില്‍ കണ്ടെത്തിയിരിക്കുന്നത്.

അതുകൊണ്ട് തന്നെ ഒര്‍ജിനലും വ്യാജനും തമ്മില്‍ തിരിച്ചറിയാന്‍ നല്ല പരിശീലനം ആവശ്യമാണ്. അതുകൊണ്ടാണ് തങ്ങള്‍ ഇതിനായി ആര്‍.ബി.ഐയെ തന്നെ ബന്ധപ്പെട്ടതെന്ന് ഒരു മുതിര്‍ന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ മുര്‍ഷിദാബാദ് ജില്ലയില്‍ നിന്ന് രണ്ടായിരം രൂപയുടെ നാല്‍പത് കള്ളനോട്ടുമായി യുവാവിനെ പൊലീസ് പിടികൂടിയിരുന്നു.

യഥാര്‍ത്ഥ നോട്ടില്‍ നിന്നും ഒട്ടും മാറ്റമില്ലാതെ വാട്ടര്‍മാര്‍ക്ക് അടക്കം വെച്ച് പുറത്തിറക്കിയ രണ്ടായിരം നോട്ട് തിരിച്ചറിയുകയെന്നതും ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാകുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥരെ തന്നെ നോട്ട് പരിശോധനയ്ക്ക് നിയോഗിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Top