ബിഎസ്എഫ് വോട്ടിനായി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു; തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിഎസ്എഫ് സേനക്കെതിരെ ഗുരുതര ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ബിഎസ്എഫ് ജനങ്ങളെ ഭീഷണിപ്പെടുത്തുവെന്ന് മന്ത്രി ഫിര്‍ഹാദ് ഹക്കിം ആരോപിച്ചു.

ബംഗാളിലെ തെരഞ്ഞടുത്ത് സാഹചര്യം അവലോകനം ചെയ്യാനെത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനോട് ടിഎംസി പരാതി ഉന്നയിച്ചു. ബംഗാളില്‍ ബിജെപി വര്‍ഗീയത പടര്‍ത്തുകയാണ്. എന്നാല്‍ ബംഗാളില്‍ ഭിന്നത ഉണ്ടാക്കാന്‍ ഒരു വര്‍ഗീയ പാര്‍ട്ടിക്കും ആകില്ലെന്നും ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

‘അതിര്‍ത്തികളിലെ ഗ്രാമങ്ങളിലേക്ക് ബിജെപി ബിഎസ്എഫിനെ അയക്കുകയാണെന്ന് ഞങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. അവര്‍ സേനയെ ജനങ്ങളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നു. ഇക്കാര്യം പരിശോധിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.’ ഫിര്‍ഹാദ് ഹക്കിം വിശദീകരിച്ചു. സുബ്രത ബക്ഷി, പാര്‍ഥ ചാറ്റര്‍ജി, ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി എന്നീ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

അതേസമയം, ബിജെപിയുടെ ആരോപണം ബംഗ്ലാദേശികളെയും രോഹിങ്ക്യന്‍ മുസ്‌ലിംകളെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി എന്നാണ്. ഇവര്‍ ഏകദേശം 10 ശതമാനം വരുമെന്നും ബിജെപി ആരോപിക്കുന്നു. ഇലക്ഷന്‍ കമ്മീഷനാണ് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് എന്നതിനാല്‍ ഇത് കമ്മീഷനെതിരായ ആരോപണമാണെന്ന് തൃണമൂല്‍ നേതാക്കള്‍ തിരിച്ചടിച്ചു.

Top