കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂര പീഡനം

കൊച്ചി: കൊച്ചി ചക്കരപറമ്പില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂര പീഡനം. സ്വര്‍ണം നല്‍കാത്തതിനാല്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവ് ഭാര്യാ പിതാവിന്റെ കാല് തല്ലിയൊടിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യാപിതാവിനെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയെന്നും വിവരം.

പച്ചാളം സ്വദേശിയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുമായ ജിക്സന് എതിരെയാണ് പരാതി. കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പൗരസമിതിയും ആരോപിച്ചു. തേവര പള്ളി വികാരി നിബിന്‍ കുര്യാകോസാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. രണ്ടാം വിവാഹമായതിനാല്‍ 31കാരി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. പള്ളി വികാരിയും കാര്യം അറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നും വിവരം.

പരാതി കൊടുത്തിട്ടും പൊലീസ് നടപടി വൈകുന്നുവെന്ന് കാര്യം അറിയിച്ച് കമ്മീഷണര്‍ക്കും കത്ത് നല്‍കിയിരുന്നു. രണ്ടര മാസമായിട്ടുള്ളൂ വിവാഹം കഴിഞ്ഞിട്ടെന്ന് പിതാവ് പറയുന്നു. കുട്ടിയെ ഭര്‍തൃവീട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകാന്‍ ചെന്നപ്പോള്‍ പെണ്‍കുട്ടിയുടെ കഴുത്തിന് ചുറ്റും നഖം കൊണ്ട് പിടിച്ച പാടുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ ഭര്‍ത്താവ് അട്ട കടിച്ചതാണെന്ന് പറഞ്ഞു. പെണ്‍കുട്ടി തലയാട്ടി. പുറത്ത് പറയരുത്, ജീവിതം പാഴാവുമെന്ന് ഭര്‍ത്താവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിതാവ്.

കല്യാണം കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷം ഭര്‍ത്താവും ഭാര്യമാതാവും സ്വര്‍ണം ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടിയും പറയുന്നു. 50 പവന്‍ സ്വര്‍ണമാണ് വീട്ടുകാര്‍ നല്‍കിയത്. വീട്ടില്‍ നിന്ന് ഷെയര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. രാത്രി ഉപദ്രവിക്കും. വായ് പൊത്തിപ്പിടിച്ച് നടുവിന് ഇടിക്കും. വേദനിച്ച് കരയാന്‍ പോലും കഴിയില്ല. ഭര്‍ത്തൃമാതാവിനോട് പറഞ്ഞപ്പോള്‍ സ്വര്‍ണവും പണവും കൊണ്ടുവന്നില്ലല്ലോ സഹിച്ചോ എന്ന് പറഞ്ഞു. ഭക്ഷണം തരില്ലായിരുന്നു. അച്ഛനും സഹിക്കണമെന്നാണ് പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു. രണ്ടാം വിവാഹമാണ്, ഒറ്റപ്പെട്ടുപോകുമെന്നാണ് അച്ഛന്‍ പറഞ്ഞത്. ഭര്‍തൃപിതാവും മാതാവും ചേര്‍ന്ന് വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. ഭര്‍ത്താവ് വധ ഭീഷണിയും നടത്തിയെന്നും പെണ്‍കുട്ടി.

അച്ഛനെ ആശുപത്രിയിലാക്കിയ സമയത്ത് വിളിച്ചപ്പോഴും ഭര്‍ത്താവ് തിരിച്ച് വിളിച്ചിരുന്നില്ല. ജിക്സന്റെ ആദ്യത്തെത് പ്രണയ വിവാഹം ആയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക പീഡനം കാരണം ഡിവോഴ്സ് ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു

 

Top