ഉന്നാവോ കേസ് ; പ്രതിയെ അനുകൂലിച്ചുള്ള ബിജെപി എം.എല്‍.എയുടെ പ്രസംഗം വിവാദത്തില്‍

ലക്‌നൗ:ഉന്നാവ് കേസ് പ്രതിയായ കുല്‍ദീപ് സെന്‍ഗറിനെ അനുകൂലിച്ച് ബിജെപി എംഎല്‍എ. കുല്‍ദീപ് സെന്‍ഗര്‍ കഷ്ടദിനങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹര്‍ദോയി എംഎല്‍എ ആശിഷ് സിംഗ് അഷു പറഞ്ഞു.

എല്ലാം അതിജീവിച്ച് കുല്‍ദീപ് സെന്‍ഗര്‍ ജയിലില്‍ നിന്ന് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുല്‍ദീപ് സെന്‍ഗാര്‍ എം.എല്‍.എയെ സിബിഐ ഇന്ന് ചോദ്യം ചെയ്തേക്കും. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എം എല്‍ എ യെ ചോദ്യം ചെയ്യാന്‍ ലാഹോര്‍ കോടതി അനുമതി നല്‍കിയിരുന്നു.

ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം.

കുല്‍ദീപ് സിംഗിനെ ചോദ്യം ചെയ്ത ശേഷം കാറിലിടിച്ച ട്രക്കിന്റെ ഉടമയായ കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അപകടസ്ഥലം കേന്ദ്ര ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും.

യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്നൗവിലെത്തും.

Top