സിയോള്‍: ദക്ഷിണകൊറിയന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനദാതക്കളായ എസ്‌കെ ബ്രോഡ്ബാന്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിനെതിരെ കേസ് കൊടുക്കുന്നു. നെറ്റ്ഫ്‌ലിക്‌സ് സീരിസ് കാണുവാന്‍ ആളുകള്‍ കൂട്ടത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് വലിയ ട്രാഫിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നു എന്നാണ് അമേരിക്കന്‍ കമ്പനിക്കെതിരെ ദക്ഷിണകൊറിയന്‍ ഇന്റര്‍നെറ്റ് കന്പനിയുടെ പരാതി.
അടുത്തിടെ സിയോള്‍ കോടതി ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് എന്തെങ്കിലും ന്യായമായ പ്രതിഫലം നല്‍കണം എന്ന് പറഞ്ഞതിന് പിന്നാലെയാണ് എസ്‌കെ ബ്രോഡ്ബാന്റ് പുതിയ കേസുമായി എത്തുന്നത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണകൊറിയയിലെ ചില നിയമനിര്‍മ്മാതാക്കളും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നെറ്റ്ഫ്‌ലിക്‌സ് പോലുള്ള കണ്ടന്റ് ക്രിയേഷന്‍ കമ്പനികള്‍ പ്രതിഫലം നല്‍കണം എന്ന ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
അതേ സമയം എസ്‌കെ ബ്രോഡ്ബാന്റ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കും എന്നാണ് നെറ്റ്ഫ്‌ലിക്‌സ് പറയുന്നത്. ബ്രോഡ്ബാന്റ് സേവനങ്ങളെയും മറ്റ് ഉപയോക്താക്കളെ ബാധിക്കാതെയും ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് നെറ്റ്ഫ്‌ലിക്‌സ് അറിയിക്കുന്നത്. അടുത്തിടെ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സ്‌ക്വിഡ് ഗെയിം എന്ന സീരിസാണ് ഇപ്പോള്‍ യൂട്യൂബ് കഴിഞ്ഞാല്‍ നെറ്റ്ഫ്‌ലിക്‌സിനെ രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആപ്പായി മാറ്റിയിരിക്കുന്നത്. യൂട്യൂബും നെറ്റ്ഫ്‌ലിക്‌സും പോലുള്ള അപ്പുകള്‍ നെറ്റ്‌വർക്ക് ഉപയോഗിക്കാന്‍ പണം നല്‍കേണ്ടിവരും എന്നാണ് എസ്‌കെ ബ്രോഡ്ബാന്റ് പറയുന്നത്.
മെയ് 2018നെക്കാള്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഉപയോഗം എസ്‌കെ ബ്രോഡ്ബാന്റില്‍ കൂടിയത് 24 മടങ്ങാണ്. 1.2 ട്രില്ല്യണ്‍ ബിറ്റ്‌സ് ഡാറ്റ സെപ്തംബര്‍ മാസത്തില്‍ മാത്രം നെറ്റ്ഫ്‌ലിക്‌സ് ട്രാഫിക്കിന് മാത്രം വേണ്ടി പ്രൊസസ്സ് ചെയ്തുവെന്ന് എസ്.കെ ബ്രോഡ്ബാന്റ് അവകാശപ്പെടുന്നു.