ബോറിസ് ജോൺസണ് ആശ്വാസം; വിശ്വാസ വോട്ടെടുപ്പിൽ ജയം

ന്യുയോർക്ക്: ബോറിസ് ജോൺസണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരാം. കൺസെർവേറ്റീവ് പാർട്ടി വിശ്വാസ വോട്ടെടുപ്പിൽ ബോറിസ് ജോൺസണ് ജയം. ബോറിസ് ജോൺസണ് അനുകൂലമായി 211 വോട്ടുകൾ ലഭിച്ചപ്പോൾ 140 പേർ എതിർത്ത് വോട്ട് ചെയ്തു. എന്നാൽ അദ്ദേഹത്തിന് പ്രതീക്ഷിച്ചതിലും വോട്ട് കുറവാണ് ലഭിച്ചതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മൂന്നു വർഷം മുൻപ് വൻ വിജയം നേടിയ പാർട്ടിയിലെ തന്നെ പകുതിയോളം എംപിമാർ ജോൺസിനെ പിന്തുണച്ചില്ലെന്നതും ശ്രദ്ധയമാണ്. 359 അംഗങ്ങളായിരുന്നു കൺസർവേറ്റീവ് പാർട്ടിക്ക് പാർലമെന്റിലുണ്ടായിരുന്നത്.

കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങിയത്. ഒന്നാം കൊവിഡ് ലോക്ക്ഡൗണിന്റെ കാലത്ത് ചട്ടം ലംഘിച്ച് തന്റെ വസതിയിൽ മദ്യപാർട്ടി നടത്തിയ വിവരം പുറത്തു വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങൾക്ക് തുടക്കമാകുന്നത്.

മദ്യ പാർട്ടിയിൽ പങ്കെടുത്തെന്നും അതിൽ ക്ഷമാപണം നടത്തുന്നതായും ബോറിസ് പാർലമെന്റിൽ അറിയിച്ചെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തെ ചിലരും രാജിയിൽ ഉറച്ചു നിൽക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെയും നിയോഗിച്ചിരുന്നു. ബോറിസിന്റെ വസതിയിൽ മാത്രമല്ല, മറ്റു മന്ത്രിമാരുടെ വസതിയിലും സമാനമായ മദ്യ സൽക്കാരം നടന്നുവെന്നും ബോറിസ് മദ്യ സൽക്കാരത്തിൽ പങ്കെടുത്തുവെന്നും അന്വേഷണ സമിതി കണ്ടെത്തി. ഈ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് പുറത്തു വന്നത്. ഇതോടെ രാജി ആവശ്യം ശക്തമാകുകയായിരുന്നു. ബോറിസിന്റെ പാർട്ടിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് കൂടുതൽ വിമതർ രംഗത്തെത്തി. ഇതോടെ ബോറിസിന്റെ പിന്തുണ അറിയാൻ വോട്ടെടുപ്പ് നടത്താൻ കൺസെർവേറ്റീവ് പാർട്ടി തീരുമാനിക്കുകയായിരുന്നു.

ബ്രീട്ടൺ സമയം തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 54 അംഗങ്ങൾ വോട്ടെടുപ്പിനെ പിന്തുണച്ച് കത്ത് നൽകിയതോടെയാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയത്. വോട്ടെടുപ്പിൽ ബോറിസിന് വിജയം നേടാനായെങ്കിലും ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയാണ്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ‘അവസാനത്തിന്റെ തുടക്കം’ അടയാളപ്പെടുത്തുന്ന നടപടിയാണ് ഇതെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ എൽബിസിയോട് പറഞ്ഞു.

Top