ബ്രിട്ടീഷ് പ്രധാനമന്ത്രി കൊറോണ വാക്സിന്‍ സ്വീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊറോണ വാക്സിന്‍ സ്വീകരിച്ചു. ഇന്നലെയാണ് വാക്സിന്റെ ആദ്യ ഡോസ് അദ്ദേഹം സ്വീകരിച്ചത്. വാക്സിന്‍ സ്വീകരിക്കുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വാക്സിന്‍ കുത്തിവെപ്പെടുത്തത്. ആസ്ട്രാസെനകയുടെ വാക്സിനാണ് അദ്ദേഹം സ്വീകരിച്ചത്. ഒരു വര്‍ഷം മുമ്പ് ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

കുത്തിവെയ്പെടുക്കുമ്പോള്‍ തനിക്ക് നല്ല അനുഭവമായിരുന്നുവെന്നും പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്നും വേഗത്തില്‍ എടുത്തു കഴിഞ്ഞതായും ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിന് സമീപത്തുള്ള സെന്റ് തോമസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിന്‍ സ്വീകരിച്ചത്.

കൊറോണയാണ് ലോകത്തിന് മുന്നിലുള്ള ഭീഷണി, വാക്സിനെടുക്കുക എന്നതാണ് ലോകത്തിലെ ഓരോ വ്യക്തിയും ചെയ്യേണ്ട കടമയെന്നും ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. വാക്സിനെടുക്കാനുള്ള അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ വാക്സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ കൊല്ലം മാര്‍ച്ച് അവസാനം കൊറോണ ബാധിതനായി ബോറിസ് ജോണ്‍സണ്‍ സെന്റ് തോമസ് ആശുപത്രിയില്‍ ഒരാഴ്ചയോളമാണ് ചികിത്സയില്‍ കഴിഞ്ഞത്. സ്വയം ചെറുത്തു നിന്നില്ലായിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാവുമായിരുന്നുവെന്ന് രോഗമുക്തനായ ശേഷം അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

Top