ബ്രിട്ടനിലെ കോവിഡ് മരണ സംഖ്യ അരലക്ഷത്തോളമാകുന്നു

ലണ്ടന്‍: കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ശനിയാഴ്ച മുന്നൂറില്‍ താഴെയും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഇരുന്നൂറില്‍ താഴെയുമായിരുന്ന ബ്രിട്ടനിലെ കോവിഡ് മരണനിരക്ക് ഇന്നലെ 545ല്‍ എത്തി. ഇതോടെ രാജ്യത്തെ മരണസംഖ്യ മൊത്തം 35,341ല്‍ എത്തി. ബ്രിട്ടനിലെ നഴ്‌സിങ് ഹോമുകളിലും കമ്മ്യൂണിറ്റിയിലുമായി പതിനായിരത്തോളം മരണങ്ങളാണ് നടന്നിരിക്കുന്നതെന്നും ഇതും ചേര്‍ത്താല്‍ രാജ്യത്തെ കോവിഡ് മരണങ്ങള്‍ 44,000നു മുകളിലാണെന്നുമാണ് ഓഫിസ് ഓഫ് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ മരണനിരക്കിലും രോഗികളാകുന്നവരുടെ എണ്ണത്തിലും ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ എണ്ണത്തിലുമെല്ലാം സ്ഥായിയായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നാണു സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. ഇതുവരെ 2,48,818 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. ടെസ്റ്റിങ്ങുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമായ പ്രതിദിനം ഒരുലക്ഷം എന്നത് ഏതാനും ദിവസങ്ങളില്‍ കൈവരിക്കാനായെങ്കിലും ഇതു സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയുന്നില്ല. ഇന്നലെ 89,784 പേരെയാണ് ടെസ്റ്റിങ്ങിനു വിധേയരാക്കിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ദിവസേന രണ്ടുലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യം മാസാവസാനം കൈവരിക്കുക എളുപ്പമാകില്ല.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ചാന്‍സിലര്‍ ഋഷി സുനാക് മുന്നറിയിപ്പു നല്‍കി. രാജ്യത്ത് ഇതിനോടകം തന്നെ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ സംഖ്യ 21 ലക്ഷം കഴിഞ്ഞു. വേനല്‍ക്കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും പഴം, പച്ചക്കറി വിളവെടുപ്പു ജോലികള്‍ക്കായി എത്താറുള്ളവരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. ഈ സാഹചര്യത്തില്‍ 80 ശതമാനം ശമ്പളം എന്ന സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റി വീട്ടിലിരിക്കുന്നവര്‍ ഈ തൊഴിലിനു തയാറാകണമെന്നു സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം റദ്ദാക്കി. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ലിവര്‍പൂളിലായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഒക്ടോബറില്‍ ഒരു ബാങ്ക് ഹോളിഡേ പുതുതായി അനുവദിച്ചേക്കും. സ്‌കൂള്‍ ഹാഫ് ടേമിനോട് അനുബന്ധിച്ചാണ് ഇതു പരിഗണിക്കുന്നത്. രാജ്യത്ത് ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്. നിലവില്‍ രണ്ട് ബാങ്ക് ഹോളിഡേയുടെ ഫലം ടൂറിസം വ്യവസായത്തിന് നഷ്ടമായ സാഹചര്യത്തിലാണ് ഇക്കാര്യം സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്.

Top