ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വാക്‌സിനേഷന്‍ അംഗീകരിക്കില്ലെന്ന് ബ്രിട്ടന്‍

ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്‌സിൻ എടുത്തവർ രാജ്യത്തെത്തിയാല്‍ പത്തു ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്നുള്ള നടപടിയുമായി ബ്രിട്ടന്‍. യാത്രയ്ക്കു മൂന്നു ദിവസം മുമ്പേയും രാജ്യത്തെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് പരിശോധനയും നടത്തണം.

ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ., തുര്‍ക്കി, തായ്ലാന്‍ഡ്, ജോര്‍ദാന്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്കും നിയമം ബാധകമാണ്. ബ്രിട്ടന്റെ പുതിയ നിയന്ത്രണം വംശവിവേചനമാണെന്ന് വിമര്‍ശനമുയര്‍ന്നു. ബ്രിട്ടനിലെ ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനെക്കയും ചേര്‍ന്ന് വികസിപ്പിച്ച് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിനാണ് ബ്രിട്ടനില്‍ തന്നെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിന്‍ ബ്രിട്ടനിലും ഉപയോഗിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന രാജ്യത്ത് കുത്തിവെച്ചാല്‍ അതിന് അംഗീകാരം നല്‍കാത്തതിനെതിരെ വലിയ പ്രതിഷേധമാണുള്ളത്. വെള്ളിയാഴ്ച ബ്രിട്ടീഷ് വാര്‍ത്താ വിശകലന വിദഗ്ധനായ അലക്‌സ് മാക്കിറാസാണ് പുതിയ നിയന്ത്രണം സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഒപ്പം കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യാത്രാ ഇളവും നല്‍കി.

നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സൈഡസ് കാഡില, മൊഡേണ, സ്പുട്നിക് വി, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഓക്‌സ്ഫഡ്-ആസ്ട്രാ സെനെക്ക (എ.സെഡ്.ഡി.1222) എന്നീ ഏഴു വാക്‌സിനുകള്‍ക്കാണ് ഇന്ത്യയില്‍ അംഗീകാരം. 10 വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണ്.

 

Top