അഭയം തേടി ചെറു ബോട്ടുകളില്‍ എത്തുന്നവരെ വിലക്കാനുള്ള നീക്കവുമായി ബ്രിട്ടന്‍

ലണ്ടന്‍: അനധികൃത മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് എത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ നിലപാട് കര്‍ശനമാക്കി ഇംഗ്ലണ്ട. ചെറുബോട്ടുകളില്‍ രാജ്യത്ത് എത്തിയ ശേഷം പൌരത്വം അടക്കമുള്ളവ സ്വന്തമാക്കുന്ന രീതിക്ക് അവസാനം വരുത്തുന്നതാണ് ഇംഗ്ലണ്ടിലെ പുതിയ നിയമം. ചെറുബോട്ടുകളില്‍ എത്തുന്ന കുടിയേറ്റക്കാരെ നിരോധിക്കുമെന്നും ഇത്തരക്കാര്‍ വീണ്ടും തിരികെ എത്താതിരിക്കാനും പൌരത്വം അടക്കമുള്ളവയ്ക്ക് അപേക്ഷിക്കാതിരിക്കാനും നടപടികള്‍ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. നിയമത്തേക്കുറിച്ചുള്ള വിശദമായ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടാവുമെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ തീരുമാനത്തെ അഭയാര്‍ത്ഥി കൌണ്‍സില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ആളുകള്‍ നിരാലംബരാകുന്ന സാഹചര്യം നിയമം മൂലമുണ്ടാകുമെന്നാണ് വിമര്‍ശനം. അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്നവര്‍ക്ക് രാജ്യത്ത് തുടരാന്‍ ആവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സുരക്ഷിത താവളം തേടി എത്തുന്ന ഇത്തരക്കാരെ നിയന്ത്രിക്കാനും രാജ്യത്ത് നിന്ന് സ്ഥിരമായി തിരികെ അയയ്ക്കാനുമുള്ള ഉത്തരവാദിത്തം ആഭ്യന്തര സെക്രട്ടറിക്ക് നല്‍കുന്നതാണ് പുതിയ നിയമം. നിലവില്‍ ബ്രിട്ടനില്‍ അഭയം തേടി എത്തുന്നവര്ക്ക് സംരക്ഷണം തേടാന്‍ യുഎന്നിന്റെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനും മനുഷ്യാവകാശത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ മുഖേനയും സാധ്യമാണ്.

ദീര്‍ഘകാലമായി അഭയം തേടി വരുന്നവരെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് ബ്രിട്ടീഷ് സര്‍ക്കാരുള്ളത്. എന്നാല്‍ എത്തരത്തില്‍ അഭയാര്‍ത്ഥികളെ നിയന്ത്രിക്കാമെന്നും പിടിക്കപ്പെടുന്നവരെ എന്ത് ചെയ്യണമെന്നുള്ളതും ഇനിയും വ്യക്തമായിട്ടില്ല. പുതിയ നിയമം വരുമെന്നും രാജ്യത്തേക്ക് എത്താന്‍ നിയമപരമായുള്ള സുരക്ഷിത മാര്‍ഗം മാത്രം ഒന്നു മാത്രമായിരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവര്‍മാന്‍ പ്രതികരിച്ചിരുന്നു. ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 2022ല്‍ ബ്രിട്ടനില്‍ അഭയം തേടി എത്തിയവരില്‍ മുന്നിലുള്ളത് അല്‍ബേനിയയില്‍ നിന്നുള്ളവരാണ്, തൊട്ട് പിന്നാലെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, സിറിയ, ബംഗ്ലാദേശ്, എറിത്രിയ,ഇന്ത്യ, സുഡാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമാണ് ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുള്ളത്.

Top