ദിവസേന അറുന്നൂറോളം കൊവിഡ് മരണം; ലോക്ക്ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങി ബ്രിട്ടന്‍

ലണ്ടന്‍: അതിഗുരുതരാവസ്ഥയില്‍ സ്ഥിതിഗതികള്‍ മുന്നോട്ട് പോകുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാനൊരുങ്ങി ബ്രിട്ടന്‍. ദിനംപ്രതി അറുന്നൂറോളം കൊവിഡ് രോഗികളാണ് ബ്രിട്ടനില്‍ മരണപ്പെടുന്നത്. ഘട്ടങ്ങളായുള്ള ഇളവുകളുടെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. പരമാവധി കരുതലോടെ പുറത്തിറങ്ങാനും സാമൂഹിക അകലം പാലിച്ചുകൊണ്ട് ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാനും ആഹ്വാനം ചെയ്തുകൊണ്ടാവും വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിക്കുക.

എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സ്‌കോട്ട്‌ലന്‍ഡിലെ പ്രാദേശിക ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. വെല്‍ഷ് ഭരണകൂടത്തിനും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനും മൊത്തമായി ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനോട് യോജിപ്പില്ല. അതിനാല്‍തന്നെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഓരോ മേഖലയ്ക്കും വ്യത്യസ്തമായ രീതിയിലാകുമെന്നാണ് സൂചന.

വ്യാഴാഴ്ചമാത്രം 539 പേരാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കില്‍ ആകെ മരണസംഖ്യ 30,615 ആയി. വ്യാഴാഴ്ച 86,583 പേര്‍ക്കാണ് രോഗപരിശോധന നടത്തിയത്. ഏപ്രില്‍ 30 മുതല്‍ ദിവസേന ഒരുലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ വ്യാഴാഴ്ചയും കഴിഞ്ഞില്ല.

എന്‍എച്ച്എസ് ജീവനക്കാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ വ്യാഴാഴ്ചയും വൈകിട്ട് എട്ടിന് നടത്തുന്ന കരഘോഷം വ്യാഴാഴ്ചയും ബ്രിട്ടനില്‍ തുടര്‍ന്നു. പല സ്ഥലങ്ങളിലും വീടുകള്‍ക്കും ആശുപത്രികള്‍ക്കും മുന്നില്‍ ആളുകള്‍ വിവിധതരം സംഗീതോപകരണങ്ങളുമായി എത്തിയാണ് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയത്.
രാജ്യത്തെ നിലവിലെ രോഗവ്യാപന നിരക്ക് 1:1 എന്ന അനുപാതത്തില്‍ താഴെയാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത് 0.7 എന്ന നിരക്കിലെത്തുന്ന ഘട്ടംമുതല്‍ രോഗവ്യാപനനിരക്ക് കൃത്യമായി കുറഞ്ഞുതുടങ്ങുമെന്നാണ് ശാസ്ത്രീയമായ വിലയിരുത്തല്‍.

രാജ്യത്ത് വ്യാഴാഴ്ച കൊവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ മരിച്ചു. കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡിലുള്ള ഡാരിന്ദ് വാലി ആശുപത്രിയിലെ കണ്‍സള്‍ട്ടന്റായ ഡോ. താരിഖ് ഷാഫി (61) ആണ് മരിച്ചത്. ഈ കുടുബത്തിലെ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികത്സയിലുമാണ്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറയിപ്പ് നല്‍കി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 14 ശതമാനം കണ്ട് ചുരുങ്ങുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യത്തിനാകും ഇത് വഴിവയ്ക്കുകയെന്നും മുന്നറിയിപ്പുണ്ട്.

ഇതിനിടെ ബ്രിട്ടന്‍ തുര്‍ക്കിയില്‍നിന്നും ചൈനയില്‍നിന്നും അടിയന്തരമായി ഇറക്കുമതി ചെയ്ത ഗൗണും മാസ്‌കും ഉള്‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ പൂര്‍ണമായും ഗുണനിലവാരമില്ലാത്തതും ഉപയോഗശൂന്യവുമാണെന്ന വാര്‍ത്തയും പുറത്തുവന്നു. അടിയന്തര സാഹചര്യം നേരിടാന്‍ തുര്‍ക്കിയില്‍നിന്നും വ്യോമസേനാ വിമാനത്തില്‍ കൊണ്ടുവന്ന നാലു ലക്ഷത്തോളം ഗൗണുകള്‍ മാറ്റി വാങ്ങുന്നതിനോ പണം തിരികെ വാങ്ങുന്നതിനോ ഉള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് ഈ കബളിപ്പിക്കലിനെതിരേ നടപടി ആരംഭിച്ചിരിക്കുന്നത്.

Top