പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയത് അവകാശ ലംഘനം; അംഗീകരിക്കില്ലെന്ന് വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് ഉയര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. വിവാഹം പ്രായം ഉയര്‍ത്തിയത് പെണ്‍കുട്ടികളുടെ സ്വതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും, സ്ത്രീശാക്തീകരണത്തിന് ഇത് സഹായിക്കില്ലെന്നും വൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.

18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അതുകൊണ്ടു തന്നെ അവര്‍ക്ക് അവരുടെ ജീവിതം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം. വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. 25-ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത് എങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കില്‍ അതിനുള്ള അവകാശവുമുണ്ട്. ഒരു മുതിര്‍ന്ന സ്ത്രീയുടെ വിവാഹത്തെയാണ് സര്‍ക്കാര്‍ നിയമത്തിലൂടെ കുറ്റകൃത്യമാക്കുന്നത്.

ഇന്ന് നമ്മള്‍ വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുന്നു. എന്നാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരവും ആരോഗ്യവുമാണ് ഉറപ്പുവരുത്തേണ്ടത്. 21-ാം വയസ്സിലാണ് പെണ്‍കുട്ടി സമ്പൂര്‍ണ ആരോഗ്യവതിയാകുന്നത് എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. പ്രായത്തില്‍ സമത്വം കൊണ്ടുവരുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തു കൊണ്ട് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആയിക്കൂടാ. അതാണ് നേരത്തെ ലോ കമ്മിഷന്‍ നേരത്തെ ശിപാര്‍ശ ചെയ്തത്. കേന്ദ്രത്തിന്റെ നീക്കത്തില്‍ വ്യക്തമായ അജണ്ടകളുണ്ടെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി.

Top