​പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷൺ

ദില്ലി: ദില്ലി ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ​ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. പ്രതിഷേധിക്കുന്ന താരങ്ങൾക്ക് പണം ലഭിക്കുന്നുണ്ടെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. പാർട്ടി ആവശ്യപ്പെട്ടാൽ രാജിവെക്കും. ബിജെപിയാണ് പ്രതിഷേധക്കാരുടെ ഉന്നമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. തുക്കഡെ തുക്കഡെ ഗ്യാങ്, ഹഹീൻ ബാഗ്, കർഷക സമര സംഘങ്ങളാണ് താരങ്ങളുടെ സമരത്തിന് പിന്നിൽ. ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങൾ തമ്മിൽ ഉള്ള ഭിന്നതയാണ് പ്രതിഷേധക്കാരുടെ ലക്ഷ്യം. ഷഹീൻ ബാഗ് പോലെ സമരം മാറുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ മുമ്പ് പറഞ്ഞിരുന്നു. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ തയ്യാറല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയർത്തി. സമിതി റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. രാജിവെക്കാൻ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ കേസെടുക്കുമെന്ന് അറിയിച്ചെങ്കിലും സമരം തുടരുമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ നിലപാട് എഫ്ഐആർ എടുത്തതുകൊണ്ട് മാത്രമായില്ല. കുറ്റവാളി ശിക്ഷിക്കപ്പെടണം. ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗുസ്തി താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. നിരവധി വ്യക്തികളാണ് ​ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന്തർ മന്തറിലെത്തിയത്.

Top