‘ജന്തർമന്തറിൽ ഇരിക്കാതെ പൊലീസിനെയും കോടതിയേയും സമീപിക്കണം’; ഗുസ്തി താരങ്ങളോട് ബ്രിജ് ഭൂഷൺ

ദില്ലി: ജന്തർമന്തറിൽ ഇരുന്നാൽ നീതി കിട്ടില്ലെന്നും പൊലീസിനെയും കോടതിയേയും സമീപിക്കണമെന്ന് ബ്രിജ് ഭൂഷൺ. താരങ്ങൾ ഇതുവരെ അത് ചെയ്തിട്ടില്ല. കോടതി എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. 90 ശതമാനം കായികതാരങ്ങളും തനിക്കൊപ്പമാണ്. ആരോപണമുയർന്നത് ദീപേന്ദ്ര ഹൂഡ രക്ഷാധികാരി ആയ ഗുസ്തി പരിശീലന കളരികൾക്കെതിരെയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

അതേസമയം, പൊലീസിനെതിരെ വിമർശനവുമായി ദില്ലിയിൽ സമരം ചെയ്യുന്ന ​ഗുസ്തി താരങ്ങൾ രംഗത്തെത്തിയിരുന്നു. സമരവേദിയിൽ രാത്രി വൈദ്യുതി വിച്ഛേദിച്ചെന്ന് ബജ്‍രം​ഗ് പുനിയ പറഞ്ഞു. സമരം അവസാനിപ്പിക്കാനുള്ള സമ്മർദ്ദ തന്ത്രമെന്നും വിമർശനം. ദില്ലിയെ ജന്തർമന്തറിൽ ​ഗുസ്തി താരങ്ങൾ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ബ്രിജ് ഭൂഷൺ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് ദില്ലിയിലെ ജന്തർ മന്തറിൽ ​ഗുസ്തി താരങ്ങൾ സമരം ചെയ്യുന്നത്.

അതിനിടെ, ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയ്യാറാണെന്ന് ബ്രിജ് ഭൂഷൺ വ്യക്തമാക്കി. സുപ്രീംകോടതി രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ്. സുപ്രീംകോടതിയെ ചോദ്യം ചെയ്യാൻ തയ്യാറല്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഗുസ്തി താരങ്ങളുടെ ആവശ്യം ദിനംപ്രതി കൂടിക്കൂടി വരുന്നു. ആദ്യം ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി ആവശ്യപ്പെട്ടു. പിന്നീട് ലൈംഗികാരോപണം ഉയർത്തി. സമിതി റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അടുത്ത പ്രതിഷേധം തുടങ്ങിയെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. രാജിവെക്കാൻ തയ്യാറാകുന്നത് കുറ്റം സമ്മതിച്ചിട്ടല്ല എന്നും ഗുസ്തി താരങ്ങൾക്ക് അതാണ് വേണ്ടതെങ്കിൽ രാജിക്ക് തയ്യാറെന്നും ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.

Top