ന്യൂഡല്‍ഹി : സേനയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുമായി രഹസ്യബന്ധം പുലര്‍ത്തുന്നെന്ന പരാതിയില്‍ ബ്രിഗേഡിയർക്ക് മൂന്ന് വര്‍ഷം കഠിന തടവ്. ബ്രിഗേഡിയര്‍ കുറ്റക്കാരനാണെന്ന് ജനറല്‍ കോര്‍ട്ട് മാര്‍ഷന്‍ കണ്ടെത്തുകയും തുടർന്ന് തടവിന് വിധിക്കുകയായിരുന്നു. ഇയാളെ സേനയിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.
ആരോപിതനായ ബ്രിഗേഡിയര്‍ കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്ന് ഒക്ടോബറില്‍ നടന്ന കോര്‍ട്ട് മാര്‍ഷലില്‍ ബ്രിഗേഡിയറിന്റെ 10 വര്‍ഷത്തെ സീനിയോരിറ്റി പിന്‍വലിക്കുകയും, അദ്ദേഹത്തിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ബ്രിഗേഡിയയർക്ക് നൽകിയ ശിക്ഷ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ആര്‍മി ജിസിഎമ്മിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ബ്രിഗേഡിയറെ സര്‍വീസില്‍ നിന്ന് പിരിച്ച് വിടാനും മൂന്ന് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചത്. കേസിൽ വിധി വന്നതോടെ വിരമിക്കല്‍ സമയത്ത് ലഭിക്കുന്ന സൈനിക ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന് ലഭിക്കില്ല.
ബ്രിഗേഡിയറിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന് ബ്രിഗേഡിയറിന്റെ ഭാര്യയാണ് സൈനിക ഉദ്യോഗസ്ഥന് പരാതി നല്‍കിയത്. പരാതി സ്വീകരിച്ചതിന് ശേഷം കോര്‍ട്ട് മാര്‍ഷലില്‍ അയാള്‍ക്കെതിരേ 13 കുറ്റങ്ങൾ കണ്ടെത്തി. പരസ്ത്രീ ബന്ധം, ഔദ്യോഗിക രേഖകളുടെ ദുരുപയോഗം, സൈനിക അച്ചടക്ക ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
മുതിർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയും, ഇയാളും തമ്മിൽ അയച്ച വാട്സ് അപ്പ് സന്ദേശങ്ങള്‍ ബ്രിഗേഡിയറിന്റെ ഭാര്യ കോടതിയില്‍ തെളിവായി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ബ്രിഗേഡിയർ കുറ്റം സമ്മതിക്കുകയായിരുന്നു.