ബ്രിക്‌സ് ഉച്ചകോടി; മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല

ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തുമോയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രണ്ടു നേതാക്കളും ബ്രിക്‌സ് വിരുന്നില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. അതേസമയം അതിര്‍ത്തിയിലെ ചില മേഖലകളിലെ പിന്‍മാറ്റത്തിന് ഇന്ത്യാ – ചൈനാ സേനാതല ചര്‍ച്ചയില്‍ നിര്‍ദ്ദേശം തയ്യാറാക്കിയെന്നും വിവരമുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പതിനഞ്ചാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ന് പ്രധാന അജണ്ടകളില്‍ ചര്‍ച്ച നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ബ്രിക്സ് വിപുലീകരണവും അംഗ രാജ്യങ്ങളില്‍ ഒറ്റ കറന്‍സി നടപ്പാക്കുന്നതുമാണ് പ്രധാന വിഷയങ്ങള്‍. 23 രാജ്യങ്ങള്‍ ബ്രിക്‌സ് അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാവും വിശദമായ ചര്‍ച്ച നടക്കുക.

എന്നാല്‍ ബ്രിക്‌സില്‍ പാക്കിസ്ഥാനെ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഏകീകൃത കറന്‍സി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്നലെ ജോഹന്നാസ് ബര്‍ഗില്‍ നടന്ന ബിസിനസ് ഫോറത്തില്‍ മോദി പങ്കെടുത്തിരുന്നു. 2047ല്‍ ഇന്ത്യ വികസിത രാഷ്ട്രമാകുമെന്നും സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് കഴിഞ്ഞുവെന്നും പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Top