കൈക്കൂലി: ആര്‍ടിഒ ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കൈക്കൂലി വാങ്ങുന്നതിടെ വിജിലന്‍സ് പിടിയിലായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്‍സ് ചെയ്തു. ഹരിപ്പാട് ഇന്റലിജന്‍സ് സ്‌ക്വാഡിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് സതീഷിനെയാണ് സസ്‌പെന്‍സ് ചെയ്തത്. അമ്പലമ്പുഴ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ഉദ്യോ?ഗസ്ഥനാണ് എസ് സതീഷ്.

ദേശീയ പാത നിര്‍മാണത്തിന്റെ ഉപകരാറുകാരനില്‍ നിന്ന് 25,000 രൂപ വാങ്ങവേയാണ് വിജിലന്‍സ് സതീഷിനെ കയ്യോടെ പിടികൂടിയത്. ഒരു മാസത്തേക്ക് ഇയാളുടെ വാഹനം പിടികൂടാതിരിക്കാനായിരുന്നു കൈക്കൂലി. കഴിഞ്ഞ ദിവസം കരാറുകാരന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടി 20,000 രൂപ പിഴയിട്ടിരുന്നു. ഇതിന് ശേഷമാണ് കൈക്കൂലി ചോദിച്ചത്. പണം ഓഫീസിലെ മറ്റുള്ളവര്‍ക്ക് കൂടി പങ്കുവെക്കാനുള്ളതാണെന്നാണ് സതീഷിന്റെ മൊഴി. കോഴ വാങ്ങാന്‍ ഇടനില നിന്ന ഏജന്റ് സജിന്‍ ഫിലിപ്പോസും പിടിയിലായിട്ടുണ്ട്. സതീഷിന്റ് കോള്‍ രേഖകള്‍ വിജിലന്‍സ് പരിശോധിക്കുകയാണ്.

ദേശീയപാത നിര്‍മാണത്തിലെ മറ്റ് കരാറുകാരോടും സതീഷ് കൈക്കൂലി ചോദിച്ചു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മണ്ണ് കൊണ്ടുവരുന്ന ഒരു ലോറിക്ക് 3000 രൂപ വീതമാണ് കൈക്കൂലി ചോദിച്ചത്. അമിത ഭാരത്തിന് നടപടി എടുക്കാതിരിക്കാന്‍ വേണ്ടിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. വില പേശലിനൊടുവില്‍ ഇത് ആയിരം ആക്കി കുറക്കുകയായിരുന്നു.

പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ശ്രീ. മനോജ് എബ്രഹാം. ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Top