സ്റ്റാര്‍ പദവിക്കായി കോഴ; സിബിഐ റെയ്ഡില്‍ 55 ലക്ഷം പിടിച്ചെടുത്തു

കൊച്ചി: ബാറുടമകള്‍ നക്ഷത്ര പദവിക്കായി കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കോഴ നല്‍കിയതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്ഡ് നടത്തി. ഇന്ത്യ ടൂറിസം ചെന്നൈ റീജിണല്‍ ഡയറക്ടര്‍ സഞ്ജയ് വാട്സിനും അസിസ്റ്റന്റ ഡയറക്ടര്‍ രാമകൃഷ്ണയ്ക്കുമാണ് കോഴ നല്‍കിയിരിക്കുന്നത്. സഞ്ജയ് വാട്സിന്റെ കാര്‍ തടഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിക്കാണ് ഇയാളുടെ കാര്‍ സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

ഒരു മാസത്തോളമായി സിബിഐ ഉദ്യോഗസ്ഥരേയും ഏജന്റുമാരേയും നിരീക്ഷിച്ച് വരികയായിരുന്നു. ചെന്നൈയിലുള്ള ഇന്ത്യ ടൂറിസത്തിന്റെ റീജണല്‍ ഓഫീസാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും നക്ഷത്ര പദവി നല്‍കുന്നത്.

സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് വാട്സിനും രാമകൃഷ്ണയും കേരളത്തിലെ ഹോട്ടലുകള്‍ പരിശോധിച്ച് വരികയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സഞ്ജയ് വാട്സിന്‍ ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്ന വഴിയില്‍ വച്ചാണ് സിബിഐ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് കണ്ടെടുത്ത ഐ ഫോണില്‍ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റേയും മറ്റു കോഴ ഇടപാടിന്റേയും വിശദാംശങ്ങള്‍ സിബിഐക്ക് ലഭിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധയിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഈ രണ്ട് ഉദ്യോഗസ്ഥരുടേയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് കോഴ പണം നല്‍കിയിരുന്നതെന്നാണ് കണ്ടെത്തല്‍.

Top