ആര്യനെ കുടുക്കാന്‍ കൈക്കൂലി; സമീര്‍ വാങ്കഡെയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയേക്കും

മുംബൈ: ആര്യന്‍ ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ പിതാവും നടനുമായ ഷാറുഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) മുംബൈ മേധാവി സമീര്‍ വാങ്കഡെയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. വാങ്കഡെയെ എന്‍സിബി ഡയറക്ടര്‍ ജനറല്‍ ഡല്‍ഹിക്കു വിളിപ്പിച്ചു. അന്വേഷണ ചുമതലയില്‍നിന്നു മാറ്റിനിര്‍ത്താനും സാധ്യതയുണ്ടെന്നാണു സൂചന.

എന്നാല്‍, ആരോപണങ്ങള്‍ തള്ളിയ വാങ്കഡെ, തന്നെ കുടുക്കാനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങള്‍ തടയണമെന്നഭ്യര്‍ഥിച്ചു സെഷന്‍സ് കോടതിയെ സമീപിച്ചു. എന്നാല്‍, കോഴ ആരോപണം ഉന്നയിച്ച സാക്ഷി പ്രഭാകര്‍ സയിലിന്റെ സത്യവാങ്മൂലം സ്വീകരിക്കരുതെന്ന അപേക്ഷ കോടതി തള്ളിയതു തിരിച്ചടിയായി. പ്രഭാകറിനു മുംബൈ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

ആര്യനെ അറസ്റ്റ് ചെയ്ത റെയ്ഡില്‍ സ്വകാര്യ ഡിറ്റക്ടീവ് എന്ന് അവകാശപ്പെട്ട് എന്‍സിബി സംഘത്തിനൊപ്പം എത്തിയ കിരണ്‍ ഗോസാവിയാണ് വാങ്കഡെയ്ക്കു വേണ്ടി കോഴ ചോദിച്ചതെന്നാണ് ആരോപണം. തൊഴില്‍ തട്ടിപ്പുകേസുകളില്‍ പ്രതിയായ ഗോസാവിയും ആര്യന്‍ കേസില്‍ സാക്ഷിയാണ്. ആരോപണങ്ങള്‍ കള്ളമാണെന്ന് ഒളിവുകേന്ദ്രത്തില്‍ നിന്നുള്ള അഭിമുഖത്തില്‍ ഗോസാവി അവകാശപ്പെട്ടു.

അതിനിടെ, വാങ്കഡെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയാണ് സംവരണ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചതെന്നു മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് ആരോപിച്ചു. ഡോ. ഷബാന ഖുറേഷി എന്ന യുവതിയുമായുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ഇപ്പോഴത്തെ വിവാഹമെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ വാങ്കഡെയുടെ ഭാര്യയും മറാഠി നടിയുമായ ക്രാന്തി രേദ്കറും രംഗത്തെത്തി.

Top