ആര്യനെ രക്ഷിക്കാന്‍ കൈക്കൂലി; സമീര്‍ വാങ്കഡെയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസിലെ കോഴ ആരോപണത്തില്‍ എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പണം ആവശ്യപ്പെട്ടെന്നായിരുന്നു വാങ്കഡെയ്‌ക്കെതിരായ ആരോപണം.

ഉന്നത ഉദ്യോഗസ്ഥനും ഇടനിലക്കാരനും 25 കോടി രൂപ ഷാറുഖില്‍ നിന്ന് ആവശ്യപ്പെട്ടെന്നാണ് സാക്ഷിയുടെ വെളിപ്പെടുത്തല്‍. 25 കോടി ചോദിച്ചെങ്കിലും 18 നു തീര്‍പ്പാക്കാമെന്നും 8 കോടി സമീര്‍ വാങ്കഡെയ്ക്ക് ഉള്ളതാണെന്നും ഒത്തുതീര്‍പ്പിനു മുന്‍കൈ എടുത്ത പ്രധാന സാക്ഷി കെ.പി.ഗോസാവി ഫോണില്‍ പറയുന്നതു കേട്ടു എന്നാണു മറ്റൊരു സാക്ഷിയായ പ്രഭാകര്‍ സയിലിന്റെ വെളിപ്പെടുത്തല്‍.

നിയമ നടപടികളെ തകിടം മറിക്കാനും തന്നെ കുടുക്കാനുമാണ് നീക്കം നടക്കുന്നതെന്നാരോപിച്ച് സമീര്‍ വാങ്കഡെ മുംബൈ പൊലീസ് മേധാവിക്ക് കത്തയച്ചു. ഏജന്‍സിയെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രഭാകറിന്റെ മൊഴിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതേസമയം, ആര്യന്റെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. ആര്യന്‍ ഖാന് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകള്‍ റോത്തഗി ഇന്നലെ വാദം പൂര്‍ത്തിയാക്കിയിരുന്നു. എന്‍.സി.ബിയുടെ വാദം ഇന്ന് നടക്കും.

Top