തലശേരി ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്ക് കൈക്കൂലി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തലശേരി ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സംഭവത്തിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

തലശേരി ജനറൽ ആശുപത്രിയിൽ പ്രസവ ചികിത്സക്കെത്തുന്നവരിൽ നിന്ന് കൈക്കൂലി ഈടാക്കുന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം യുവാവ് രംഗത്തെത്തിയിരുന്നു. ഭാര്യയുടെ പ്രസവത്തിനായി ഗൈനക്കോളജിസ്റ്റിന് 2000 രൂപയും അനസ്‌തേഷ്യ ഡോക്ടർക്ക് 3000 രൂപയും കൊടുക്കേണ്ടി വന്നുവെന്നായിരുന്നു യുവാവിന്റെ പരാതി. ചികിത്സയ്ക്ക് എത്തുന്ന എല്ലാവരിൽ നിന്നും പണം വാങ്ങുന്നുണ്ടെന്നും രോഗികളുടെ ജീവനെ കുറിച്ച് ആലോചിച്ച് ആരും പരാതിപ്പെടാറില്ലെന്നും യുവാവ് പറഞ്ഞിരുന്നു.

അതേസമയം ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ ആരും കൈക്കൂലി വാങ്ങുന്നില്ലെന്നും സ്വകാര്യ പ്രാക്റ്റീസ് ഉള്ളതുകൊണ്ട് വീട്ടിൽ നിന്ന് വാങ്ങുന്നുണ്ടോ എന്ന് അറിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

Top