വരുമാന സർട്ടിഫിക്കറ്റിന് 10,000 രൂപ കൈക്കൂലി; തഹസിൽദാരെ വിജിലൻസ് പിടികൂടി

മൂന്നാർ: ഇടുക്കിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ വിജിലൻസ് കൈയ്യോടെ പൊക്കി. വരുമാന സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയ ഇടുക്കി തഹസിൽദാറെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പിടിയിലായ തഹസിൽദാർ ജയേഷ് ചെറിയാനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. 10,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്.

ഇന്നലെ രാത്രിയാണ് ജയേഷ് ചെറിയാനെ വിജിലൻസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുന്നത്. വിദേശ ജോലിക്കായി വരുമാന സര‍്ട്ടിഫിക്കറ്റിന് അപേക്ഷിച്ച കാഞ്ചിയാർ സ്വദേശിയോടാണ് പ്രതി കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി നൽകിയില്ലെങ്കിൽ വിദേശത്ത് പോകാനാവില്ലെന്നായിരുന്നു തഹസിൽദാരുടെ വെല്ലുവിളി. ഒടുവിൽ കാഞ്ചിയാർ സ്വദേശി കോട്ടയം വിജിലൻസ് എസ്പിയെ സമീപിച്ചു.

വിജിലൻസ് എസ്പിയുടെ നിർദ്ദേശത്തെ തുടർന്ന് കോട്ടയം സ്വദേശി പണവുമായി തഹസിൽദാറെ കാണാനെത്തി. തുടർന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ജയേഷ് ചെറിയാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്നലെ രാത്രി കട്ടപ്പനയിലെ വീട്ടിൽനിന്നുമാണ് ജയ്ഷിനെ അറസ്റ്റ് ചെയ്യുന്നത്. വൈദ്യപരിശോധനകൾക്കും മറ്റ് നടപടികൾക്കും ശേഷം ഇന്ന് ഉച്ചയോടെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.

Top