ബ്രെക്‌സിറ്റിനെ ഭയക്കുന്നു , കഴിഞ്ഞവർഷം ബ്രിട്ടൻ ഉപേക്ഷിച്ചത് 1,30,000 യൂറോപ്യൻ പൗരന്മാർ

Britain

ലണ്ടൻ: ബ്രെക്‌സിറ്റിനെ ബ്രിട്ടൻ ജനത ഭയക്കുന്നു എന്നതിന്റെ സൂചനകൾ നൽകി രാജ്യം ഉപേക്ഷിച്ചുപോകുന്ന യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നതായി റിപ്പോർട്ട്.

കഴിഞ്ഞവർഷം സെപ്റ്റംബർ വരെയുള്ള ഒരുവർഷക്കാലയളവിൽ ബ്രിട്ടൻ ഉപേക്ഷിച്ചുപോയ യൂറോപ്യൻ പൗരന്മാരുടെ എണ്ണം 1,30,000 ആണെന്നാണു നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് വ്യക്തമാക്കുന്നത്. എന്നാൽ ഇക്കാലയളവിൽ ബ്രിട്ടനിലേക്ക് എത്തിയ യൂറോപ്യൻ പൗരന്മാരുടെ എണ്ണം 2,20,000 ആണ്.

വരവിൽ കുറവില്ലെങ്കിലും തിരിച്ചുപോകുന്നവരുടെ എണ്ണം കൂടിയതിനാൽ യൂറോപ്യൻ പൗരന്മാരുടെ നെറ്റ് മൈഗ്രേഷനിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും വലിയ കുറവാണ് കഴിഞ്ഞവർഷം ഉണ്ടായത്.

യൂറോപ്യൻ പൗരന്മാരുടെ നെറ്റ് മൈഗ്രേഷൻ കേവലം 90,000 മാത്രമാണെന്നാണു കണക്ക്. ഇത്തരത്തിൽ മൈഗ്രേഷൻ കുറയാനുള്ള പ്രധാനകാരണം ബ്രെക്സിറ്റാണെന്നാണു വിദഗ്ദ്ധരുടെ വിലയിരുത്തൽ.

ബ്രിട്ടനിൽ നിന്നും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കു കുടിയേറുന്നവരുടെ എണ്ണം വർധിച്ചു എന്നതാണ് മറ്റൊരു കാര്യം. തിരികെ വരുന്ന ബ്രിട്ടിഷുകാരെക്കാൾ കൂടുതലാണ് ഇവിടെ നിന്നും കയറിപ്പോകുന്നവരുടെ എണ്ണം. 73,000 ബ്രിട്ടിഷുകാർ യുകെയിലേക്ക് മടങ്ങിയെത്തിയെങ്കിലും കയറിപ്പോയവർ 1,25,000 ആണ്.

യൂറോപ്പിൽനിന്നുള്ള കുടിയേറ്റത്തിൽ കുറവുണ്ടായെങ്കിലും യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളിൽ നിന്നു ബ്രിട്ടനിലേക്കു വരുന്നവരുടെ എണ്ണത്തിൽ ഒരു കുറവും ഉണ്ടായിട്ടില്ല. 2,85,000 വിദേശികളാണു കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള ഒര വർഷം യുകെയിലേക്ക് എത്തിയത്. മടങ്ങിപ്പോയവരാകട്ടെ കേവലം 80,000 മാത്രവും.

കുടിയേറ്റവുമായി ബന്ധപ്പെട്ട് വന്നവരും പോയവരും തമ്മിലുള്ള അന്തരം 2,05,000 ആണ്. ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലുള്ള കുടിയേറ്റമാണിത്. 2014നു ശേഷം കുടിയേറ്റത്തിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴുണ്ടായിരിക്കുന്ന വർധന ഹോം ഓഫിസിന്റെ നിയന്ത്രണങ്ങളെയെല്ലാം കാറ്റിൽ പറത്തിയിരിക്കുകയാണ്.

Top