വാളയാറിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്ന് കുറ്റപത്രം

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ആറ് കുറ്റപത്രങ്ങള്‍ പാലക്കാട് പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ചു.

രണ്ടുപേരും ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

രണ്ട് കേസുകളിലായി നാല് പ്രതികളാണുള്ളത്. ആത്മഹത്യ പ്രേരണാക്കുറ്റത്തിനൊപ്പം പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അട്ടപ്പള്ളം സ്വദേശി ഭാഗ്യവതിയുടെ മകളായ കൃതിക(14)യെ ജനുവരി 13നും ഭാഗ്യവതിയുടെ രണ്ടാം ഭര്‍ത്താവ് ഷാജിയുമായുള്ള ബന്ധത്തില്‍ പിറന്ന ശരണ്യ (ഒമ്പത്)യെ മാര്‍ച്ച് നാലിനുമാണ് വീട്ടിലെ ഉത്തരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൃതികയുടെ മൃതദേഹം കണ്ടെത്തുന്നതിന് തൊട്ടുമുമ്പ് രണ്ട് അപരിചിതര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ശരണ്യ മൊഴി നല്‍കിയെങ്കിലും പൊലീസ് അന്ന് ഗൗരവമായ അന്വേഷണം നടത്തിയിരുന്നില്ല.

എന്നാല്‍, മരണത്തിന് മുമ്പുള്ള മണിക്കൂറുകളില്‍ ലൈംഗികചൂഷണം നടന്നിട്ടില്ലെന്നും നേരത്തേ പലപ്പോഴായി പീഡിപ്പിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പാമ്പാംപള്ളം കല്ലങ്കാട് എം.മധു (27), വി.മധു (27), അച്ഛന്റെ സുഹൃത്ത് ഇടുക്കി രാജക്കാട്ട് ഷിബു (43), അയല്‍വാസി പ്രദീപ് കുമാര്‍ (34) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Top