ഇളവുകള്‍ പ്രഖ്യാപിച്ച ജില്ലകള്‍ സ്വയം നിയന്ത്രണം കൊണ്ടുവരണം; അല്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകള്‍ നടപ്പാക്കുന്ന ജില്ലകളില്‍ സ്വയം നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ക് ഡൗണ്‍ പ്രഖാപിക്കമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്. രോഗികളില്ലാത്ത ജില്ലകളില്‍ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നത് കണക്കിലെടുത്താണിത്.

ബ്രെയ്ക്ക് ദ ചെയിന്‍ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ആഴ്ച്ചകള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണ് ഇനിയുള്ള വലിയ വെല്ലുവിളി. രോഗികളില്ലാത്തതിനാല്‍ ഗ്രീന്‍ സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍പ്പോലും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗവാഹകരുണ്ടാകാം. ഇതാണ് പ്രധാന അപകട സാധ്യതയായി ആരോഗ്യ വകുപ്പ് ചൂണ്ടികാട്ടുന്നത്.

ഹോട്ടലുകള്‍, വാഹനയാത്രകള്‍, കൂട്ടമായെത്തുന്ന കടകള്‍ എന്നിവിടങ്ങളില്‍ റിസ്‌ക് കൂടുതലാണ്. മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്വയം നിയന്ത്രണത്തിനപ്പുറം പൊലീസിനെ അടക്കം ഉപയോഗിച്ച് വ്യാപക പരിശോധനക്കും നിയന്ത്രണങ്ങള്‍ക്കും ഈ ഘട്ടത്തില്‍ പരിമിതിയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Top