ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം പരാജയം

ബ്രസീലിയ: ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ബ്രസീലിന് തുടര്‍ച്ചയായ രണ്ടാം പരാജയം. കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ പരാജയമാണ് കാനറികള്‍ വഴങ്ങിയത്. തുടക്കത്തില്‍ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബ്രസീലിന്റെ പരാജയം. ലൂയിസ് ഡയസിന്റെ ഇരട്ടഗോളിലാണ് കൊളംബിയ ബ്രസീലിനെ മുട്ടുകുത്തിച്ചത്. ചരിത്രത്തിലാദ്യമായാണ് ലോകകപ്പ് യോഗ്യത റൗണ്ടില്‍ കൊളംബിയ ബ്രസീലിനെതിരെ വിജയിക്കുന്നത്.

75-ാം മിനിറ്റില്‍ കാനറികളെ ഞെട്ടിച്ച് കൊളംബിയ സമനില പിടിച്ചു. ഇടത് വിങ്ങില്‍ നിന്നും ജെയിംസ് റോഡ്രിഗസ് നല്‍കിയ ക്രോസ്സ് മികച്ചൊരു ഹെഡ്ഡറിലൂടെ ലൂയിസ് ഡയസ് വലയിലാക്കി. സമനില ഗോള്‍ പിറന്ന് നാല് മിനിറ്റുകള്‍ക്കുള്ളില്‍ ഡയസ് തന്നെ കൊളംബിയയുടെ വിജയഗോള്‍ നേടി. വിജയത്തോടെ ഒന്‍പത് പോയിന്റുമായി കൊളംബിയ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ട ബ്രസീല്‍ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ഏഴ് പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താന്‍ ബ്രസീല്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. 49-ാം മിനിറ്റില്‍ ബ്രസീല്‍ താരം ബ്രൂണോ ഗുയിമാരേസ് എടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത് പോയി. 53-ാം മിനിറ്റില്‍ റാഫിന്‍ഹയുടെ ലോങ്ങ് റേഞ്ച് ഷോട്ട് കൊളംബിയന്‍ കീപ്പര്‍ വര്‍ഗാസ് രക്ഷപ്പെടുത്തുകയും ചെയ്തു. 73-ാം മിനിറ്റില്‍ ഡയസിന്റെ ഷോട്ട് ലിവര്‍പൂളിലെ അദ്ദേഹത്തിന്റെ സഹതാരം അലിസണ്‍ തടുത്തിട്ടു.

യുവ നിരയുമായി ഇറങ്ങിയ ബ്രസീല്‍ തുടക്കത്തിലേ ആക്രമിച്ചു കളിച്ചു. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറിന് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. എന്നാല്‍ നാലാം മിനിറ്റില്‍ മനോഹരമായ ഗോളിലൂടെ മാര്‍ട്ടിനെല്ലി ബ്രസീലിനെ മുന്നിലെത്തിച്ചു. വിനീഷ്യസ് ജൂനിയറുമായുമായുള്ള വണ്‍ ടു വണ്‍ പാസ്സിങ്ങിനു ശേഷം കൊളംബിയന്‍ കീപ്പര്‍ വര്‍ഗാസിനെ മറികടന്ന് പന്ത് സ്ലൈഡ് ചെയ്ത് മാര്‍ട്ടിനെല്ലി മത്സരത്തിലെ ആദ്യ ഗോള്‍ നേടി.

 

Top