വംശീയ അധിക്ഷേപം; ഫെര്‍ണാണ്ടീഞ്ഞോയെ ചേര്‍ത്തു പിടിച്ച് ബ്രസീല്‍ ടീം

മോസ്‌കോ: ആരാധകരെ കണ്ണീരിലാഴ്ത്തി ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്ന് ടീം ബ്രസീലും പുറത്തായിരുന്നു. ബെല്‍ജിയത്തിനോടുള്ള മത്സരത്തിലാണ് ബ്രസീല്‍ കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ വിജയം.

ആദ്യ പകുതിയിലാണ് അലിസണെ കീഴടക്കിയ രണ്ടു ഗോളുകളും പിറന്നത്. ഒന്ന് ബെല്‍ജിയത്തിന്റെ കെവിന്‍ ഡിബ്രുയിന്റെ കാലില്‍ നിന്നായിരുന്നെങ്കില്‍ ആദ്യ ഗോള്‍ വന്നത് ഫെര്‍ണാണ്ടീഞ്ഞോയുടെ ഒരു ഹെഡറില്‍ സംഭവിച്ച അബദ്ധമായിരുന്നു.

രണ്ടാം പകുതിയില്‍ കയ്യും മെയ്യും മറന്ന് പൊരുതിയെങ്കിലും അതിന്റെ കടം തീര്‍ക്കാന്‍ നെയ്മര്‍ക്കും സംഘത്തിനും കഴിഞ്ഞില്ല. ഇതിനു ശേഷം സെല്‍ഫ് ഗോള്‍ അടിച്ച ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതിനൊപ്പം താരത്തിനെതിരെ ആരാധകരുടെ വംശീയ അധിക്ഷേപവും കൊലവിളിയും നടന്നു. ഫെര്‍ണാണ്ടീഞ്ഞോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തെയും ചിലര്‍ ലക്ഷ്യം വച്ചു. കമന്റുകള്‍ പരിധി വിട്ടപ്പോള്‍ താരത്തിന്റെ അമ്മയ്ക്ക് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പോലും അവസാനിപ്പിക്കേണ്ടി വന്നു.

എന്നാല്‍ ഫെര്‍ണാണ്ടീഞ്ഞോയെ പിന്തുണച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്ത് വന്നു. വംശീയ അധിക്ഷേപത്തിനെതിരെ കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് ഫെഡറേഷന്‍ നടത്തിയത്. നിറങ്ങളുടെയും സംസ്‌കാരത്തിന്റെയുമെല്ലാം ഒത്തൊരുമിക്കലാണ് ഫുട്‌ബോളെന്നും ഫെര്‍ണാണ്ടീഞ്ഞോ. ഞങ്ങള്‍ നിനക്കൊപ്പമുണ്ടെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

Top