ഒമൈക്രോണ്‍ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു; രോഗബാധ ദക്ഷിണാഫ്രിക്കന്‍ ദമ്പതികള്‍ക്ക്

സാവോപോളോ: ഒമൈക്രോണ്‍ വകഭേദം ബ്രസീലിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ യാത്രക്കാരനും അദ്ദേഹത്തിന്റെ ഭാര്യക്കുമാണ് ഒമൈക്രോണ്‍ രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച 41കാരനും 37കാരിയും ഐസലോഷനില്‍ ആണെന്ന് സാവോപോളോ സ്റ്റേറ്റ് ഹെല്‍ത്ത് സെക്രട്ടറിയേറ്റ് അറിയിച്ചു.

നവംബര്‍ 23നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് 41കാരന്‍ ബ്രസീലില്‍ മടങ്ങിയെത്തിയത്. നെഗറ്റീവ് കോവിഡ് പരിശോധനാ ഫലവുമായാണ് ഇയാള്‍ രാജ്യത്തെത്തിയത്. എന്നാല്‍, ദക്ഷിണാഫ്രിക്കയിലേക്ക് പോകാനായി ദമ്പതികള്‍ കോവിഡ് ടെസ്റ്റ് നടത്തിയപ്പോഴാണ് ഇരുവര്‍ക്കും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ബ്രസീല്‍.

ആസ്‌ട്രേലിയ, ആസ്ട്രിയ, ബെല്‍ജിയം, ബോട്‌സ്വാന, കാനഡ, ചെക് റിപബ്ലിക്, ഡെന്മാര്‍ക്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ്, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍, നെര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, സ്വീഡന്‍, യു.കെ എന്നീ രാജ്യങ്ങളില്‍ നേരത്തെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിരുന്നു.

Top