Brazil faces its ‘Nirbhaya’ crisis: 16-year-old raped by 33 men in Rio

സാവോ പോളോ:ബ്രസീലിയന്‍ നഗരമായ സാവോ പോളോയിലെ ഒരു ചേരിയില്‍ 16 വയസുകാരിയെ 33 പേര്‍ ചേര്‍ന്ന് മാനംഭംഗപ്പെടുത്തി. തന്റെ പുരുഷ സുഹൃത്തിന്റെ വീട്ടില്‍ താമസിക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് 33 പേരടങ്ങുന്ന സായുധ സംഘം ക്രൂരമായി മാനഭംഗപ്പെടുത്തിയത്.

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീലിലെ പ്രമുഖ നഗരത്തില്‍ നടന്ന സംഭവം രാജ്യത്തെ ആകെ ഞെട്ടിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോകളും സഹിതമുള്ള ഒരു സംഘം ആളുകളുടെ ട്വീറ്റുകള്‍ പുറത്തായതോടെയാണ് കഴിഞ്ഞയാഴ്ച നടന്ന സംഭവം പുറത്തായത്. ലഹരി നല്‍കി പെണ്‍കുട്ടിയെ മയക്കുന്നതും വസ്ത്രങ്ങളുരിയുന്നതും പെണ്‍കുട്ടി ബോധം തിരികെ ലഭിക്കാന്‍ ബുദ്ധിമുട്ടുന്നതുമെല്ലാം വിഡിയോയില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളെക്കുറിച്ചുള്ള അശ്ലീല വിവരണങ്ങളുമുള്‍പ്പെടുന്നതാണ് ട്വീറ്റുകള്‍.

തീര്‍ത്തും ദരിദ്ര പശ്ചാത്തലത്തില്‍നിന്ന് വരുന്ന പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 36 മണിക്കൂറോളം കിരാതമായ പീഡനത്തിനിരയായ പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. സംഭവം വിവാദമായതോടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ 20 വയസ് പ്രായമുള്ള പുരുഷസുഹൃത്തും പൊലീസ് കസ്റ്റഡിയിലായതായാണ് സൂചന. ഇയാളുടെ അറിവോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത 18 വയസുകാരനും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം ബ്രസീലിയന്‍ ഫോറം ഓണ്‍ പബ്ലിക് സെക്യൂരിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രസീലില്‍ ഓരോ 11 മിനിറ്റിലും ഒരു പെണ്‍കുട്ടി മാനഭംഗത്തിന് ഇരയാകുന്നതായാണ് കണക്ക്. 2015ല്‍ മാത്രം ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 47,646 മാനഭംഗ കേസുകളാണ്.

Top