ബ്രസീല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക്

റിയോ ഡി ജനീറോ: ബ്രസീലിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷ നേതാവ് ലുലയും, നിലവിലെ പ്രസിഡൻറ് ജെയർ ബോൾസോനാരോയും തമ്മിൽ അടുത്തതടുത്ത് ഫിനിഷ് ചെയ്തതോടെ. തെരഞ്ഞെടുപ്പ് ഒക്ടോബർ 30 ന് നടക്കുന്ന റണ്ണോഫിലേക്ക് പോകുമെന്ന് ബ്രസീലിയൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച അറിയിച്ചു. നിലവിലെ പ്രസിഡൻറ് ജെയർ ബോൾസോനാരോ പ്രതീക്ഷകളെ മറികടന്ന് മുൻ പ്രസിഡൻറും ഇടത് നേതാവുമായ ലൂയിസ് ഇനാസിയോ ലുല ഡ സിൽവ വൻ മുന്നേറ്റമാണ് നടത്തിയത്.

99.5% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, ഭരണത്തിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന ലുലയ്ക്ക് 48.3 ശതമാനം വോട്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡൻറ് ബോൾസോനാരോയ്ക്ക് 43.3 ശതമാനം വോട്ടും ലഭിച്ചു. ഇതോടെയാണ് അടുത്തഘട്ടം ഒക്ടോബർ 30 ന് നടത്താൻ തീരുമാനമായത്. 50 ശതമാനത്തിലേറെ നേടിയാൽ മാത്രമേ പ്രസിഡൻറായി ഒരാളെ പ്രഖ്യാപിക്കൂ എന്നതാണ് ബ്രസീൽ തെരഞ്ഞെടുപ്പ് നിയമം.

ഒരു സ്ഥാനാർത്ഥിയും പകുതിയിലധികം വോട്ടുകൾ നേടിയില്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയ സ്ഥാനാർത്ഥികളെ വച്ച് റൺ ഓഫ് തെരഞ്ഞെടുപ്പ് നടത്തണം എന്നതാണ് ബ്രസീലിനെ തെരഞ്ഞെടുപ്പ് നിയമം. ഇതോടെ ഇരുവിഭാഗവും നേരിട്ട് മത്സര രംഗത്ത് വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

അതേ സമയം തെരഞ്ഞെടുപ്പിന് മുൻപ് നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ ലുല പ്രസിഡൻറ് പദവി ഒന്നാംഘട്ടം തെരഞ്ഞെടുപ്പിൽ തന്നെ നേടും എന്നായിരുന്നു പ്രവചനം. എന്നാൽ അതിലേക്ക് ഫലങ്ങൾ എത്തിയില്ല. ഇപ്പോഴത്തെ ഫലത്തിൽ പ്രതീക്ഷയുണ്ടെന്നാണ് ബോൾസോനാരോ ക്യാമ്പിൻറെ വിലയിരുത്തൽ.

2003 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന ലുല സാവോ പോളോ നഗരത്തിലെ ഒരു ഹോട്ടലിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. അന്തിമ വിജയം വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു

Top