ജനങ്ങള്‍ നീറിപ്പുകയുകയാണ്; കുട്ടിക്കളിയല്ല; കലക്ടര്‍ക്കെതിരെ ഹൈക്കോടതി

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർക്കും കൊച്ചി കോർപറേഷൻ മേയർക്കുമെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിഷയം പരിഗണിക്കുമ്പോൾ ഓൺലൈനിലായിരുന്നു കലക്ടർ എൻഎസ്‌കെ ഉമേഷ് ഹാജരായത്. തീപ്പിടിത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നീറിപ്പുകയുകയാണെന്നും ഇത്തരമൊരു വിഷയം പരിഗണിക്കുമ്പോൾ എന്തുകൊണ്ടാണ് കലക്ടർ ഓൺലൈനിൽ ഹാജരായത് എന്നും കോടതി ചോദിച്ചു.

എല്ലാ സെക്ടറിലെയും തീ ഇന്നലെ കെടുത്തിയിരുന്നുവെന്നും എന്നാൽ സെക്ടർ ഒന്നിൽ ഇന്ന് രാവിലെ വീണ്ടും തീ ഉണ്ടായെന്നും കലക്ടർ കോടതിയെ അറിയിച്ചു. ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ വ്യക്തമാക്കി.

ബ്രഹ്മപുരത്ത് ഖരമാലിന്യ സംസ്‌കരണത്തിലെ എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. കരാർ രേഖകൾ കോർപ്പേറേഷൻ കോടതിയിൽ ഹാജരാക്കാനും മാലിന്യ സംസ്‌കരണത്തിന് ഏഴുവർഷത്തിനിടെ മുടക്കിയ തുകയുടെ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. വായുനിലവാരത്തെക്കുറിച്ച് ജില്ലാ കലക്ടർ നാളെ റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു.

മലിനീകരണനിയന്ത്രണബോർഡിനേയും കോടതി രൂക്ഷമായി വിമർശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിർത്താൻ സാധിക്കുന്നു എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്ലാന്റ് നടത്തിപ്പുകാർക്കെതിരെ എന്തുനടപടി സ്വികരിക്കുമെന്ന് കോടതി ബോർഡിനോട് ചോദിച്ചുപ്പോൾ കോർപ്പറേഷനോട് നഷ്ടപരിഹാരം അടക്കമുള്ളവ ഈടാക്കുമെന്ന് ബോർഡ് അറിയിച്ചു. നഷ്ടപരിഹാരം വാങ്ങി ബാങ്കിലിട്ടാൽ ജനം സഹിച്ചതിന് പരിഹാരമാകുമോയെന്നും കോടതി ചോദിച്ചു.

Top