ബ്രഹ്മപുരം തീപിടുത്തം; ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചു

കൊച്ചി: ബ്രഹ്മപുരം തീപിടുത്തതിന്റെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എറണാകുളം കലക്ട്രേറ്റിൽ രാവിലെ ഒൻപത് മണിക്ക് ചേരുന്ന യോഗത്തിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമായി കൊച്ചിയെ മൂടി നിൽക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നത്. ഇന്നലെ രാത്രി കാറ്റിന്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗത്തേക്കും പുക എത്തിയിരുന്നു. ഇന്ന് രാവിലെയോടെ സ്ഥിതിയിൽ അൽപം മാറ്റമുണ്ട്. ബ്രഹ്മപുരത്തെ തീപിടുത്തതെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമൻ അറിയിച്ചു.

അതേസമയം ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്നിക്ഷാസേന അറിയിച്ചു. ഇന്ന് തന്നെ തീ പൂർണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫയർഫോഴ്സിന്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. ഇതിനോടകം എൺപതം ശതമാനം തീയും അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന അഗ്നി കൂടി അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ജില്ലാ ഫയർഫോഴ്സ് മേധാവി എൻ.സതീശൻ വ്യക്തമാക്കി. മിനിറ്റിൽ 5000 ലിറ്റർ വെള്ളം വലിച്ചെടുക്കാൻ സാധിക്കുന്ന ഹൈ പ്രഷർ പമ്പ് വഴി പുഴയിൽ നിന്നും വെള്ളം എടുത്ത് തീയിൽ ഒഴിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ കൊച്ചിയിലെ കുണ്ടന്നൂർ ഭാഗത്ത് കനത്ത പുകയുണ്ടെന്നാണ് റിപ്പോർട്ട്.

Top