‘ബോയ്​സ്​ ലോക്കര്‍ റൂം’ വിവാദത്തില്‍ ട്വിസ്​റ്റ്​; ആ മെസേജയച്ചത്​ പെണ്‍കുട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ ഒരു അപ്രതീക്ഷിത ട്വിസ്റ്റ്‌.

ഈ വിവാദത്തിനാധാരമായ കമന്റ് ഒരു പെണ്‍കുട്ടി വ്യാജ മേല്‍വിലാസത്തില്‍ സൃഹൃത്തായ ആണ്‍കുട്ടിയെ പരീക്ഷിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

‘വിവാദങ്ങള്‍ക്കാധാരമായ സംഭാഷണം ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ നടത്തിയതാണ്. ‘സിദ്ധാര്‍ഥ്’ എന്ന വ്യാജ നാമധേയത്തിലാണ് പെണ്‍കുട്ടി മെസേജുകള്‍ അയച്ചിരുന്നത്. അവളുടെ പേര് തന്നെ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി മുന്നോട്ടുവെച്ചു. മറുവശത്തുള്ള ആണ്‍കുട്ടിയുടെ പ്രതികരണം അറിയാനും അവന്റെ വ്യക്തിത്വം തിരിച്ചറിയാനും വേണ്ടിയായിരുന്നു പെണ്‍കുട്ടിയുടെ പ്രവര്‍ത്തി’ ഡല്‍ഹി പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അന്വേഷ് റോയ് മാധ്യമങ്ങളോട് വിശദീകരിച്ചു.

പെണ്‍കുട്ടിയുടെ ആവശ്യം കേട്ട് ഞെട്ടിയ യുവാവ് നിരാകരിക്കുകയും ചാറ്റ് ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ശേഷം ചാറ്റിനെക്കുറിച്ച് വിവാദ നായികയായ പെണ്‍കുട്ടിയടക്കമുള്ള തന്റെ സുഹൃത്തുക്കളോട് ആണ്‍കുട്ടി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ താനാണ് മെസേജ് അയച്ചതെന്ന വിവരം തുറന്നുപറയാന്‍ പെണ്‍കുട്ടി തയാറായില്ല.

തുടര്‍ന്ന്‌ ആണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഗതി കൈവിട്ടുപോയത്. വ്യാജ ഐ.ഡി നിര്‍മിക്കുന്നത് തെറ്റാണെങ്കിലും അവര്‍ക്ക് ദുരുദ്ദേശം ഒന്നും ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അശ്ലീല സന്ദേശങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബോയ്‌സ് ലോക്കര്‍ റൂം ഗ്രൂപ്പില്‍ അംഗമായ പ്ലസ്ടു വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Top