തമിഴ്‌നാട്ടില്‍ 2 വയസുകാരനെ കൊന്ന് സ്പീക്കര്‍ ബോക്‌സില്‍ ഒളിപ്പിച്ചു; ഇളയച്ഛന്‍ അറസ്റ്റില്‍

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ രണ്ട് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം സ്പീക്കര്‍ ബോക്‌സില്‍ ഒളിപ്പിച്ചു. കുട്ടിയുടെ ഇളയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതലാണ് തിരുമൂര്‍ത്തിയെ കാണാതായത്.

തിരുപ്പാലപന്തല്‍ വില്ലേജിലെ മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂര്‍ത്തി ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകന്‍ തിരുമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 17ന് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. രാത്രിയോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നാല് ദിവസമായി തിരുപ്പാലപ്പന്തല്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ ഇന്നലെ ഗുരുമൂര്‍ത്തിയുടെ വീട്ടിലെ സ്പീക്കര്‍ ബോക്‌സുകളിലൊന്നില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. സംശയം തോന്നിയ വീട്ടുക്കാര്‍ സ്പീക്കര്‍ ബോക്‌സ് തുറന്ന് നോക്കിയപ്പോഴാണ് കാണാതായ രണ്ടുവയസ്സുകാരന്‍ തിരുമൂര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട് ഞെട്ടിയ കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി കല്ലുറിച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ഇളയച്ഛനിലേക്ക് പൊലീസിനെ എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളാക്കുറിച്ചി തിരുക്കോവിലൂര്‍ സ്വദേശി രാജേഷ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ 17ന് കളിച്ചുകൊണ്ടിരുന്ന തിരുമൂര്‍ത്തിയെ കഴുത്ത് ഞെരിച്ച് ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ സ്പീക്കര്‍ ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നെവെന്ന് ഇയാള്‍ മൊഴി നല്‍കി.

Top