ആലപ്പുഴയിലെ മതവിദ്വേഷ മുദ്രാവാക്യം; ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയെ കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ കേസെടുത്തു. മതസ്പർദ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികൾ. റാലിയിൽ കുട്ടിയെ ചുമലിലേറ്റിയ ആളെ പൊലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട സ്വദേശി അൻസാറാണ് പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ വൻ പ്രതിഷേധവും ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം പൊലീസ് 153 A വകുപ്പ് പ്രകാരം കേസടുത്തത്.

വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന മുദ്രാവാക്യമാണ് പത്തുവയസ്സു പോലും തോന്നിക്കാത്ത കുട്ടി വിളിച്ചത്. അന്യമത വിദ്വേഷം കുട്ടികളിൽ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമർശനമുയർന്നു.

Top